കൊച്ചി: ഹൈദ്രാബാദിലെ റാമോജി ഫിലിം സിറ്റി മാതൃകയില്‍ തിരുവനന്തപുരത്ത് ചിത്രാഞ്ജലിയുടെ 70 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ഫിലിം സിറ്റിയുടെ ഒരു ഭാഗം കൊച്ചിയിലും. ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിങ് സ്യൂട്ട്, മിക്സിങ് തീയറ്റര്‍ എന്നിവയും തീയറ്റര്‍ കോംപ്ലക്സും നിര്‍മിക്കാനാണ് പദ്ധതി. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോ ഉള്‍പ്പെടെ ഫിലിം സിറ്റിയിലേയ്ക്ക് മാറ്റും. ഇതിനുള്ള സ്ഥല ലഭ്യത പരിശോധിച്ചുവരികയാണ്.
കൂടാതെ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പുതിയ തീയറ്റര്‍ കോംപ്ലക്സും കൊച്ചിയില്‍ സ്ഥാപിക്കും. കൈരളി, ശ്രീ, നിള മാതൃകയിലായിരിക്കുമിത്. ഇതിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
പ്രാരംഭഘട്ടമായി കെഎസ്എഫ്ഡിസി ചെയര്മാന് ലെനിന് രാജേന്ദ്രന് കൊച്ചി കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിനുമായി കൂടിക്കാഴ്ച നടത്തി. ഇതിനായി, നഗരത്തില്‍ കോര്‍പ്പറേഷന്റെ സ്ഥലമില്ലെന്നും ജിസിഡിഎയ്ക്കും വാട്ടര്‍ അതോറിറ്റിക്കുമാണ് സ്ഥലം ഉള്ളതെന്നും മേയര്‍ അറിയിച്ചു. ഇരുകൂട്ടരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബ്രഹ്മപുരത്ത് 110 ഏക്കര്‍ സ്ഥലം കോര്‍പ്പറേഷനുണ്ട്. എന്നാല്‍, മാലിന്യകേന്ദ്രമായതിനാല് ഇത് ഒഴിവാക്കുകയായിരുന്നു.
ഫിലിംസിറ്റിയെക്കുറിച്ചുള്ള ആലോചനയോഗം ഇന്നലെ കൊച്ചിയില്‍ നടന്നു. സിനിമരംഗത്തെ പ്രഗത്ഭര്‍ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഫിലിം സിറ്റിയിലെ സൗകര്യങ്ങളെക്കുറിച്ചും വിദഗ്ദ്ധരുടെ അഭിപ്രായം തേടുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവില്‍, മികച്ച സാങ്കേതിക വിദ്യകളോടുകൂടിയായിരിക്കും ഫിലിംസിറ്റി നിര്‍മാണം.
കൂടാതെ കെഎസ്എഫ്ഡിസി സംസ്ഥാനത്ത് നടപ്പാക്കുന്ന 100 തീയറ്റര്‍ പദ്ധതിയുടെ ഭാഗമായി 15 ഇടങ്ങളില്‍ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടന്‍ തീയറ്റര്‍ നിര്‍മാണവും ആരംഭിക്കും.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: