ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെ വിമര്‍ശിക്കാനും അപഹസിക്കാനുമായിരുന്നു മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ് വിജയ് സിങ്ങിന്റെ ശ്രമം. പക്ഷെ പരിപാടി പാളി, ഒടുവില്‍ മാപ്പപേക്ഷിച്ച് തലയൂരി. പാക്കിസ്ഥാനിലെ ഒരു മേല്‍പ്പാലത്തിന്റെ തൂണാണ് ദ്വിഗ്വിജയിനെ ചതിച്ചത്.
വാരാണസിയില്‍ പാലം തകര്‍ന്ന് ദുരന്തം ഉണ്ടായപോലെ മധ്യപ്രദേശിലും ദുരന്തമുണ്ടാകുമെന്ന് പറഞ്ഞ് തകരാറിലായ ഒരു മെട്രോ തൂണിന്റെ ചിത്രം ശനിയാഴ്ച ദ്വിഗ്വിജയ് ‘ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഭോപ്പാലിലെ സുഭാഷ് നഗറില്‍ പണിയുന്ന ഓവര്ബ്രിജിന്റെ ചിത്രമാണിത്. ഇപ്പോള്‍ തന്നെ അതില്‍ പൊട്ടലുകളുണ്ട്. ഇത് അതിന്റെ ഗുണനിലവാരത്തെപ്പറ്റി ആശങ്കയുണ്ടാക്കുന്നു. വാരാണസിയിലുണ്ടായത് ഇവിടെയുണ്ടാവില്ലെന്ന് കരുതുന്നു. ഇതായിരുന്നു ദ്വിഗ്വിജയിന്റെ പോസ്റ്റ്. പൊട്ടലുള്ള മേല്‍പ്പാലത്തിന്റെ ചിത്രവും ഇതിലുണ്ടായിരുന്നു.
ചിത്രം വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളുടെയും മറ്റും സത്യാവസ്ഥ കണ്ടെത്തുന്ന ആള്‍ട്ട്ന്യൂസ് എന്ന വെബ് സൈറ്റ് സത്യം പുറത്തുവിട്ടു. ആ ചിത്രം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ കേടായ മെട്രോ തൂണിന്റെയാണ്. പല അവസരങ്ങളില്‍ പലരും ഉപയോഗിച്ചിട്ടുള്ള ചിത്രമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ സിങ്ങ് വെട്ടിലായി. മറ്റു മാര്‍ഗമില്ലെന്ന് വന്നതോടെ ദ്വിഗ്വിജയ് ‘ തെറ്റ് ഏറ്റുപറഞ്ഞ് പോസ്റ്റിട്ടു.
തെറ്റിന് ഞാന്‍ മാപ്പു പറയുന്നു. എന്റെ സുഹൃത്ത് അയച്ചു നല്കിയ ചിത്രമാണത്. അത് ശരിയോയെന്ന് ഞാന്‍ പരിശോധിച്ചുമില്ല. മാപ്പപേക്ഷിച്ച് ദ്വിഗ്വിജയ് പറഞ്ഞു.
ജൂണ്‍ നാലിന് ശബാന ആസ്മിക്കും ഇത്തരമൊരു തെറ്റു പറ്റി. ചെളിവെള്ളത്തില്‍ ആഹാരപ്പാത്രം കഴുകുന്ന ചിത്രം റെയില്വേയിലെയാണെന്ന് തെറ്റിദ്ധരിച്ച് പോസ്റ്റ് ചെയ്തു. ഇത് റെയില്‍ മന്ത്രി പീയൂഷ് ഗോയലിനും അയച്ചു നല്കി. തുടര്‍ന്ന് അടുത്ത ദിവസം റെയില്‍വേ വിശദീകരണവുമായി എത്തി. ചിത്രം മലേഷ്യയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണെന്ന് റെയില്‍വേ ട്വീറ്റ് ചെയ്തു. ഇതോടെ അവര്‍ മാപ്പു പറഞ്ഞ് തടിതപ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: