ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാര്‍ മതം പറഞ്ഞ് വോട്ടു പിടിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മാണി ഗ്രൂപ്പ് വനിത നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സിപിഎം, കേരള കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം തീര്‍ത്തും വര്ഗീയമായിരുന്നെന്ന് വ്യക്തമായി.
തെരഞ്ഞെടുപ്പിന്റെ തലേന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വനിതാ നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് അനുകൂലമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലു പ്രാവശ്യം ജയിച്ച വനിത നേതാവും സിപിഎം പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ക്രൈസ്തവ വര്‍ഗീയത ഇളക്കി വിടുന്നതാണ്.
‘സജി ചെറിയാന് ഒരു ക്രിസ്ത്യാനിയല്ലേ, മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളും നായന്മാരല്ലേ അതുകൊണ്ട് ഒരു ക്രിസ്ത്യാനി ജയിക്കട്ടെ’ എന്ന് പള്ളിയില്‍ വരുന്നവരോടും മറ്റും പറഞ്ഞിട്ടുണ്ടെന്നാണ് വനിത നേതാവ് വ്യക്തമാക്കുന്നത്. ഇവരുടെ മകന് സജി ചെറിയാനു വേണ്ടി പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. അച്ചന്മാര് വിളിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് സിപിഎം പ്രവര്ത്തകന് പറയുന്നതും വ്യക്തമാണ്. കെ.എം. മാണി കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്.
നാല് വട്ടം തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് താനെന്നും സംഭാഷണ മധ്യേ പറയുന്നുണ്ട്. സജി ചെറിയാനു വേണ്ടി സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്നും പാര്‍ട്ടി ഭേദമെന്യേ മതപരമായ വോട്ടുകള്‍ സജി ചെറിയാനു ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നെന്നും തെളിയിക്കുന്ന നിരവധി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളുമായി ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചോദിച്ചെന്നും ന്യൂനപക്ഷ വീടുകളില്‍ മാത്രം പ്രത്യേകം തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈസ്തവ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ സ്വീകരിച്ചിരുന്നു എന്നത് സാധൂകരിക്കുന്നതാണ് വരുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: