സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം യൂണിഫോം നിര്‍ബന്ധമാണല്ലോ..അതിന്റെ പ്രധാന ഉദ്ദേശ്യം പണക്കാരായ കുട്ടികള്‍ ധരിക്കുന്നതുപോലുളള വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കാനുളള സാമ്പത്തികശേഷി പാവപ്പെട്ട കുട്ടികള്‍ക്ക് ഉണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ അത്തരം വീടുകളിലെ കുട്ടികള്‍ക്ക് അപകര്‍ഷതാബോധവും നിരാശയും ഉണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് യൂണിഫോം കുട്ടികളില്‍ നിര്‍ബന്ധമാക്കിയത്.
അതുപോലെ, കുട്ടികള്‍ക്കുള്ളിലെ വേര്‍തിരിവിന് ഇത് ഇടയാക്കിയേക്കും. സമത്വചിന്ത വിദ്യാര്‍ത്ഥികളുടെ ഉളളിലുണരാനായാണ് യൂണിഫോമെന്ന നടപടി ഉപകാരപ്പെടുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, ഈയിടെ ഒരു പ്രധാനകാര്യം ശ്രദ്ധയില്‍പ്പെട്ടു. പല സ്കൂളുകളിലും ഏതുതരത്തിലുളള ഉച്ചഭക്ഷണവും വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ കൊണ്ടുപോകാം.
അതായത് കാശുളള വീട്ടുകാര്‍ക്ക്, ചിക്കനും മട്ടനും ബീഫുമൊക്കെ മാറിമാറി മക്കള്‍ക്ക് കഴിക്കാനായി ‘എന്നും’ കൊടുത്തുവിടാനാകും. തല്‍ഫലമായി, പാവപ്പെട്ടവരുടെ മക്കള്‍ തങ്ങളുടെ ശുഷ്ക്കമായ ഭക്ഷണം കഴിച്ച്, പണക്കാരായ വിദ്യാര്‍ത്ഥികള്‍ ‘പുഷ്ടിയായി’ കഴിക്കുന്നതുനോക്കി വിഷമിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍, ‘സമഭാവനയെന്ന സങ്കല്‍പ്പം’ നഷ്ടമാകുന്നില്ലേ ?
ഇതിനൊരു പ്രതിവിധിയേ ഉളളൂ…സ്കൂളുകളിലേക്ക് ഭക്ഷണം കൊടുത്തയക്കുന്നുവെങ്കില് സസ്യാഹാരം മാത്രം കൊടുത്തുവിടാനായി നിഷ്ക്കര്‍ഷിക്കണം. അല്ലാതെയുളളവ സ്കൂളുകളില്‍ അനുവദിക്കാതിരിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്. സസ്യാഹാരികളായവരെ മേല്‍പ്പറഞ്ഞ ഭക്ഷണരീതി ‘ഒരുതരത്തിലും’ ബാധിക്കുകയില്ലെന്നത് വേറൊരു യാഥാര്‍ത്ഥ്യം.
രാജന്.വി.അയ്യര്‍,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: