തിരുവനന്തപുരം: കാലവര്‍ഷം കടുത്തതോടെ ജൂണ്‍ 15 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്തു മത്സ്യബന്ധത്തിന് പോകരുതെന്നും കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നിര്‍ദേശിച്ചു.
വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം ഉണ്ടായി. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്ന് തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി.
അടിമാലി ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഇരുനില കെട്ടിടം നിലംപതിച്ചു. ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നത്. കുത്തനെ ചരിഞ്ഞ പ്രദേശത്ത് അശാസ്ത്രീയമായി നടത്തിയ നിര്‍മാണ പ്രവൃത്തിയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മൂഴിയാര്‍, കക്കാട് ജലവൈദ്യുത നിലയങ്ങളില്‍ ഉത്പാദനത്തില്‍ വ്യതിയാനം നിലനില്‍ക്കുന്നതിനാലും മൂഴിയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് ഉയരാനും താഴാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: