സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചർച്ചയുടെ ആദ്യ പ്രതികരണം പുറത്ത്. സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിമ്മുമായി നല്ല രീതിയിലുള്ള ബന്ധം തുടരാനാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ കിമ്മും ആദ്യ പ്രതികരണം അറിയിച്ചു. പഴയ കാര്യങ്ങള്‍ അപ്രസക്തമാണെന്നും ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും കിം വ്യക്തമാക്കി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്താണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ ഈ കൂടികാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തര കൊറിയക്ക് മുന്പില് യാതൊരു ഉപാധികളോടെയുമല്ലാതെ ഉള്ള ഈ ചര്‍ച്ച ട്രംപിന്റെ വിജയമായാണ് ലോകം കാണുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: