ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി രാഷ്ട്രീയ അഭയം തേടി യുകെയിലെത്തിയതായി റിപ്പോര്‍ട്ട പുറത്ത് വന്നതിന് പിന്നാലെ നീരവ് മോഡിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. മോദിയുടെ അമ്മാവന് മെഹുല്‍ ചോസ്കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.13,578 കോടിയുടെ തട്ടിപ്പു കേസിലാണ് ഇരുവര്‍ക്കുമെതിരെ സിബിഐ കേസെടുത്തത്.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ 190 അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. നീരവ് മോഡിയേയും മെഹുല്‍ ചോസ്കിയേയും ഇന്ത്യക്ക് കൈമാറാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ നേരത്തെ ഇന്ത്യന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചിരുന്നു. ഇരുവരും ബ്രിട്ടനില്‍ ഉണ്ടെന്നുള്ള വിവരവും ഇന്ത്യയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയില്‍ നിന്ന് കടന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് സിബിഐയെ സമീപിക്കുന്നതിനു തൊട്ടു മുന്‍പായിരുന്നു ഇത്. തുടര്‍ന്ന് ഇരുവരുടേയും പേരില്‍ സിബിഐ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: