ലോകം കണ്ടതില്‍ വച്ചേറ്റവും കെട്ടുനാറിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാറിനെയാണ് മന്‍മോഹന്‍സിംഗ് നയിക്കുന്നത്. അവിഹിത സഖ്യമായ യുപിഎയുടെ ഭരണം തന്നെ ഞാണിന്മേലാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷ സര്‍ക്കാറായി കേന്ദ്രംഭരണ മാറി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവിശ്വാസപ്രമേയം കൊണ്ടു വരുമെന്ന് ഭീഷണിയിലായ യുപിഎയും പ്രധാന മന്ത്രിയും നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ്. അതിന് കണ്ടെത്തിയ ഉപായമായാണ് വിരുന്ന് സല്‍ക്കാരം. ആദ്യം മുലായം സിംഗ് യാദവിനാണ് മന്മോഹിന്സിംഗ് വിരുന്നൊരുക്കിയത്. ഇന്നലെ മായാവതിയെ തേടിപ്പിടിച്ച് സല്ക്കരിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസം പ്രമേയം കൊണ്ടുവരുമെന്ന് പ്രസ്താവിച്ചിരുന്നു. ഈ സാധ്യത കണക്കിലെടുത്ത് വിവിധ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനായാണ് ഇപ്പോഴത്തെ ചര്‍ച്ചകളെല്ലാം. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മായാവതിയുടെ കൂടിക്കാഴ്ച. മായാവതി ബിഎസ്പിയുടെ നിലപാട് അറിയിച്ചെന്നാണ് സൂചന. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്ന് മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു. യുപിഎയിലെ ഘടകക്ഷി നേതാക്കളുമായും വരുംദിവസങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുതുമയൊന്നുമില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മമത ബാനര്‍ജി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാരിന് സാമ്പത്തിക പരിഷ്കരണ നടപടികള്‍ തുടരാന്‍ മുലായം സിങ്ങ് യാദവിന്റെയും മായാവതിയുടെയും പിന്തുണ അനിവാര്യമാണ്. പെന്ഷന് ബില്ലും ലോക്പാല്‍ ബില്ലും അടക്കം മറ്റുപല സുപ്രധാന നിയമങ്ങളും ഈ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. അതിന് മുന്‍പ് തന്നെ ലോകസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നുകൂടായ്കയില്ല. അഴിമതി മുഖ്യവിഷയമായി തുടരുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. നിത്യോപകയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു. ചെപ്പടി വിദ്യകള്‍കൊണ്ടും വിരുന്നെന്ന വിദൂഷക വേഷം കെട്ടലുകള്‍ കൊണ്ടും സര്‍ക്കാര്‍ തല്ക്കാലം സാങ്കേതികമായി പിടിച്ചുനില്ക്കുമായിരിക്കാം. എന്നാല്‍ എല്ലാം കണ്ടും കൊണ്ടും വലിയ ഭീഷണിയില്‍ അകപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ജനകീയ കോടതിയില്‍ യുപിഎയ്ക്ക് ലഭിക്കാന്‍ പോകുന്നത് പരമാവധി ശിക്ഷതന്നെയാകുന്നതില് സംശയമില്ല.
മരണ ശയ്യയില്‍
ഒരു വകുപ്പ്
ആരോഗ്യ പരിപാലന രംഗത്ത് ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന സംസ്ഥാനമെന്ന് കേരളം ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ പൊതു ജനാരോഗ്യ മേഖലയുടെ അവസ്ഥ ദുര്‍ഘടാവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ദുരവസ്ഥ, ആരോഗ്യവകുപ്പ് മരണ ശയ്യയിലാണെന്നതിന്റെ ഒന്നാം തരം തെളിവാണ്. ഈ വകുപ്പിന്റെ യും മന്ത്രിയുടെയും ആസ്ഥാനമായ തിരുവനന്തപുരം ജനറല്‍ ആശുപത്രി തന്നെ അതിന് ഒന്നാം തരം തെളിവാണ്. ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിന്റെ സ്ഥിതി തെരുവിലേതിനേക്കാള് ഭയാനകം. നാല്പത് കിടക്കകള്‍, എണ്‍പതിലധികം രോഗികള്‍. ഇവരെ ശുശ്രൂഷിക്കാന്‍ മൂന്ന് നഴ്സുമാരും ഒരു നഴ്സിംഗ് അസിസ്റ്റന്റും. കിടക്കകള്‍ ഇല്ലാത്തതിനാല്‍ കക്കൂസിനടുത്തുവരെ പായ വിരിച്ചും അല്ലാതെയും കിടത്തിയിരിക്കുന്നു. മലിനജലം ഇവരുടെ ദേഹത്തുകൂടി ഒഴുകിപ്പോകുന്നു. രോഗം ബാധിച്ച് തെരുവില്‍ കിടക്കുന്നവരെ ആശുപത്രി വാര്ഡിലെത്തിച്ചാല് പോലീസിന്റെ പണി കഴിഞ്ഞു. ആവശ്യത്തിനുള്ള ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുമെങ്കിലും എത്രയും പെട്ടെന്ന് ഡ്യൂട്ടി അറേഞ്ച്മെന്റിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ മറ്റ് തസ്തികളിലേക്ക് മാറും. ഇത്തരത്തില്‍ പത്തോളം പേര് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഡിഎച്ച്എസിലേക്ക് സ്ഥലം മാറിപ്പോയി. കൂട്ടിരിപ്പുകാരൊന്നും ഇല്ലാത്തതിനാല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കേണ്ടത് വാര്‍ഡിലെ ജീവനക്കാരാണ്. പല ദിവസങ്ങളിലും ആഹാരം കിട്ടാറില്ല. പരാതിപ്പെടാനും അറിയില്ല. അതുകൊണ്ട് പരിഭവവുമില്ല.
വാര്‍ഡിന്റെ മറ്റൊരു ദുരവസ്ഥ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേവാര്ഡ് എന്നതാണ്. ചുറ്റും കുറ്റിക്കാടുകള്‍, ഇഴജന്തുകള്‍. തറയില്കിടക്കുന്നവരെ കടിച്ചാലും പ്രതികരണശേഷിയില്ലാത്തതിനാല് രോഗികളും അറിയില്ല. ഒപ്പം ആശുപത്രി ജീവനക്കാരും. ആരോഗ്യ വകുപ്പിന്റെ കേന്ദ്രഓഫീസ് ആശുപത്രി കോമ്പൗണ്ടിലല്ലെങ്കിലും വാര്‍ഡില്‍ നിന്നും ഒരു വിളിപ്പാടകലെ ഭരണ സിരാകേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രമാണ്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹങ്ങള്‍ മണിക്കൂറുകളോളം മറ്റ് രോഗികള്ക്കിടിയല് തന്നെ. അത് നീക്കം ചെയ്യാനാളില്ല. സ്ട്രക്ച്ചറില്‍ കൊണ്ടുപോകുമ്പോള്‍ ഇടയ്ക്ക് തറയില്‍ വീഴുകയും ചെയ്തു. ബഹളവും പ്രതിഷേധവും ശക്തമായപ്പോള്‍ വകുപ്പ് മന്ത്രി എത്തി പരാതികള്കേട്ടു പരിഹാര നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചു. ഇതിന് മുമ്പ് പല പ്രഖ്യാപനങ്ങളും ശ്രവിച്ച ഒന്‍പതാം വാര്‍ഡിന്റെ ചുമരുകള്‍ക്ക് പ്രതികരണ ശേഷി യില്ലാത്തത് ഭാഗ്യമെന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്വകാര്യ ആശുപത്രികള്‍ പഞ്ച നക്ഷത്ര സൗകര്യവുമായി ഒരുങ്ങി ഇരകളെ കാത്തുകിടക്കുമ്പോഴാണ് സര്‍ക്കാര്‍ ആശുപത്രികളിലെ പരിതാപകരമായ സാഹചര്യം. ഇത് തിരുവനന്തപുരത്തുമാത്രമുള്ളതല്ല. കേരളമാകെയുള്ള കാഴ്ചയാണ്. ഏത് ഭരണമായാലും ആശുപത്രികളുടെ രോഗം കൂടുന്നതല്ലാതെ കുറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: