സിംഗപ്പൂര്‍: സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയ അറിയച്ചതായി ട്രംപ്. ഉത്തരകൊറിയയിലെ മിസൈല്‍ പരീക്ഷണ ശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് വ്യക്തമാക്കി.
ആണവ നിരായുധീകരണ വ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൊറിയയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരു നേതാക്കളും ധാരണയിലെത്തി. കൊറിയക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പു നല്കിയപ്പോള് കൊറിയന്‍ ഉപദ്വീപിനെ സമ്പൂർണ്ണ ആണവ നിരായുധീകരണ മേഖലയാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കിം ഉറപ്പു നല്കി.
കൂടിക്കാഴ്ചക്ക് ശേഷം തങ്ങള്‍ വീണ്ടും കാണുമെന്ന് പറഞ്ഞ ട്രംപ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇനി നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമായിരിക്കുമെന്ന് ട്രംപും വ്യക്തമാക്കി. ഭൂതകാലം മറക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കിമ്മിന് നന്ദി പറയാനും ട്രംപ് മറന്നില്ല. തളക്കമാര്ന്ന ഭാവിക്കായി ഉറച്ച തീരുമാനമെടുത്ത കിമ്മിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന് ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, ജപ്പാന്റെ ഷിന്‍സോ അബെ, ചൈനയുടെ ഷി ജിന്‍ പിങ് എന്നിവര്‍ക്കും ട്രംപ് നന്ദി പറഞ്ഞു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെൻ്റോസ ദ്വീപിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: