നാഥസമ്പ്രദായം- ഒരേ ശക്തി തന്നെ അധ, മധ്യ, ഊര്ധ്വങ്ങള് എന്നു മൂന്നായി പറയപ്പെട്ടിരിക്കുന്നു. ബാഹ്യേന്ദ്രിയവ്യാപാര, നാനാചിന്താമയയാണ് അധഃശക്തി. അതുകൊണ്ടാണ് യോഗികള്‍ അതിനെ മൂലാധാരബന്ധനത്താല് ആകുഞ്ചനം ചെയ്യുന്നത്. ചിദചിദാത്മകം ആയ, ചരാചരാത്മകമായ ഈ ജഗത്തിന്റെ പ്രഭവസ്ഥാനമാണ് ഈ മൂലാധാരം. സര്വശക്തിപ്രസരസങ്കോചങ്ങള് കൊണ്ട് ആണ് ജഗത്സൃഷ്ടിസംഹാരങ്ങള് സംഭവിക്കുന്നത് എന്നതില്‍ സന്ദേഹമില്ല. അതുകൊണ്ട് ആണ് അതിനെ മൂലം എന്നു വിളിക്കുന്നത് എന്നു ശിവാനന്ദാചാര്യര് പറഞ്ഞിട്ടുണ്ട്. തന്മൂലം പൊതുവേ എല്ലാ സിദ്ധന്മാരും മൂലാധാരരതന്മാരാണ്.
തരംഗസ്വഭാവമുള്ളതും വൃഥാ അലയുന്നതുമായ ജീവാത്മാവിനെ സ്വപ്രകാശമധ്യത്തില് സ്വസ്വരൂപത്തില്‍ എല്ലായ്പ്പോഴും പിടിച്ചുനിര്‍ത്താന്‍ സമര്‍ത്ഥയാണ് കുണ്ഡലിനിയുടെ മധ്യശക്തിരൂപം. ഈ കുണ്ഡലിനിക്ക് സ്ഥൂലം, സൂക്ഷ്മം എന്ന രണ്ടു രൂപങ്ങളുണ്ട്. സ്വസ്വരൂപം വെടിയാതെ ഇന്ദ്രിയഗ്രാഹ്യങ്ങളായ എല്ലാറ്റിന്റെയും ആധാരവും അവയും ആയി സ്ഥിതി ചെയ്യുന്നത് സ്ഥൂലരൂപവും യോഗികള്‍ക്ക് ആനന്ദരൂപമായി അനുഭവപ്പെടുന്നതിനെ സൂക്ഷ്മം എന്നും മഹാസിദ്ധമതത്തില്‍ കരുതുന്നു. ഈ സ്ഥൂലസൂക്ഷ്മഭേദം അറിയാത്തവര്‍ മോഹത്തില്‍ പെടും എന്ന് തത്ത്വസാരത്തില് പറഞ്ഞിട്ടുണ്ട്. അതിനാല്‍ സൂക്ഷ്മയും പരാസംവിത്സ്വരൂപിണിയുമായ ഈ മധ്യശക്തിയുടെ സ്വസ്വരൂപദശയിലുള്ള കുണ്ഡലിനിയെ ദേഹസിദ്ധിക്കായി യോഗികള്‍ സദ്ഗുരുമുഖത്തില് നിന്നും ക്രമം അറിഞ്ഞ് ഉണര്‍ത്തണം.
തുടര്‍ന്ന് ഊര്ധ്വശക്തിനിപാതത്തെ പറയുന്നു. എല്ലാ തത്ത്വങ്ങള്‍ക്കും ഉപരിയായി സ്ഥിതി ചെയ്യുന്നതിനാല്‍ അനാമയയായ ആ പരമപദത്തെ ഊര്‍ധ്വം എന്നു പറയുന്നു. സ്വസംവേദനരൂപയും നാനാത്വസാക്ഷാല്ക്കാരസൂചനകീലയുമായ ശക്തിയെ ഊര്‍ധ്വശക്തി എന്നു പറയുന്നു. അതിന്റെ നിപാതം എന്നാല്‍ അഖണ്ഡമായ സ്വസ്വരൂപത്തിന്റെ ദ്വൈതഭാനത്തിന്റെ നിരാസം എന്നര്‍ത്ഥം. ശിവന്റെ ഉള്ളില്‍ ശക്തി. ശക്തിക്കുള്ളില്‍ ശിവന്. ചന്ദ്രനും ചന്ദ്രികയും തമ്മിലെന്നപോലെ ഇവ തമ്മിലും ഭേദമില്ല എന്നു പ്രാമാണികവചനവുമുണ്ട്. അതിനാ
ല്‍ ഊര്ധ്വശക്തിനിപാതത്താല് മഹാസിദ്ധയോഗികള്‍ക്ക് പരമപദപ്രാപ്തി കൈവരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പരാപരവിമര്ശരൂപിണിയായ സംവിദ് നാനാശക്തികളുടെ രൂപത്തില്‍ നിഖിലപിണ്ഡാധാരമായി സ്ഥിതി ചെയ്യുന്നു എന്നര്‍ത്ഥം. ഇപ്രകാരം ഗോരക്ഷനാഥകൃതമായ സിദ്ധസിദ്ധാന്തപദ്ധതിയിലെ പിണ്ഡാധാരം എന്ന നാലാമത്തെ ഉപദേശം പൂര്‍ത്തിയായി.
പിണ്ഡപദങ്ങളുടെ സമരസീകരണം എന്നതാണ് അഞ്ചാമത്തെ ഉപദേശത്തിലെ വിഷയം. മേല്‍പ്പറഞ്ഞതുപോലെ പരപിണ്ഡം മുതല്‍ സ്വപിണ്ഡം വരെ ഉള്ളവയെ പരമപദവുമായി മഹാസിദ്ധയോഗികള്‍ ഒന്നാക്കുന്നു. അത്യന്തഭാസാഭാസകമയമായ സ്വസംവേദ്യമാണ് പരമപദം. തത്വസംഹിതയിലും സ്വസംവേദ്യം മാത്രമാണ് പരമപദം എന്നു വ്യക്തമാക്കുന്നുണ്ട്. ഗുരു എന്നാല്‍ ശരിയായ വഴി കാണിച്ചുതരുന്ന ആളാണ്. ശരിയായ വഴി യോഗമാര്‍ഗ്ഗമാണ്. മറ്റെല്ലാം പാഷണ്ഡമാര്ഗങ്ങളാണ്. ആദിനാഥന് പറയുന്നു- യോഗ,തന്ത്ര മാര്‍ഗങ്ങളില്‍ ദീക്ഷിതരെ നിന്ദിക്കുന്നവരും ആ നിന്ദകരോടു സഹവസിക്കുന്നവരും പാഷണ്ഡികളാണ്. ഗുരുവിന്റെ മാര്ഗദര്ശനക്ഷണത്തില് തന്നെ സ്വസംവേദ്യസാക്ഷാല്ക്കാരം ഉണ്ടാകുന്നു. അതുകൊണ്ട് ഗുരുവാണ് കാരണം എന്നു വരുന്നു. അത്തരത്തില്‍ ഗുരുകടാക്ഷമാത്രയില് തന്നെ ഉണ്ടാകുന്ന സ്വസംവേദ്യത്തിന്റെ അടിസ്ഥാനത്തില്‍ മഹാസിദ്ധയോഗികള്‍ സ്വകീയപിണ്ഡത്തെ നിരുത്ഥാനാനുഭവവുമായി സമരസപ്പെടുത്തുന്നു.
ആ നിരുത്ഥാനപ്രാപ്തി എങ്ങനെ എന്നു തുടര്‍ന്നു വിശദമാക്കുന്നു. സ്വസ്വരൂപപരമായി അനുസന്ധാനം ചെയ്യുന്ന മഹാസിദ്ധയോഗികള്‍ക്ക് നിജാവേശം ഉണ്ടാകുന്നു. ഇതിന്റെ ഫലമായി നിരുത്ഥാനമഹാദശയുടെ ഉദയം ഉണ്ടാകുന്നു. അതുവഴി സച്ചിദാനന്ദചമല്ക്കാരം സംഭവിക്കുകയും അത്ഭുതാകാരമായ പ്രകാശപ്രബോധം ഉണ്ടാവുകയും ചെയ്യും. ഈ പ്രബോധത്താല്‍ ദ്വൈതാദ്വൈതരൂപത്തില് അനുഭവപ്പെടുന്ന എല്ലാം പരാത്പരപദമാണെന്ന സത്യം സംശയാതീതമായി വ്യക്തമാകുന്നു. അതുകൊണ്ടാണ് ഗുരുപ്രസാദം ലഭിച്ച മഹാസിദ്ധയോഗികള്‍ അവധാനബലം കൊണ്ട് ഐക്യത്തെ ഭജിച്ച് തല്‍ക്ഷണം തന്നെ പരമപദത്തെ അനുഭവിക്കുന്നത്.ഗുരു ദീക്ഷയിലൂടെ പകര്‍ന്നുതരുന്ന പരമപദത്തിന്റെ ആ ആദ്യാനുഭൂതിയുടെ പശ്ചാത്തലത്തില്‍ സ്വപിണ്ഡത്തിന്റെ നിജസ്ഥിതിയെക്കുറിച്ചു ബോധ്യം വന്ന് പലതവണ പരമപദൈക്യത്തിന്റെ അഭ്യാസത്താല്‍ സ്വപിണ്ഡസിദ്ധി കൈവരിക്കുന്നു. നിജപിണ്ഡം എന്നാല്‍ സ്വരൂപകിരണാനന്ദത്തിന്റെ ഉന്മേഷം മാത്രമാണ് എന്നറിഞ്ഞ് ആ ഉന്മേഷത്തിന്റെ പ്രത്യാഹരണം ആണ് സമരസകരണം. അതുകൊണ്ടാണ് മഹാസിദ്ധയോഗികള്‍ മഹാരശ്മിപുഞ്ജം ആയി കാണപ്പെടുന്ന സ്വകീയപിണ്ഡത്തെ ആവര്‍ത്തിച്ച് തന്നില്‍ അനുസന്ധാനം ചെയ്ത് പിണ്ഡസിദ്ധി കൈവരിക്കുന്നത്. പിണ്ഡസിദ്ധിക്കായി സ്വീകരിക്കേണ്ട വേഷവിധാനങ്ങളെ തുടര്‍ന്നു വര്‍ണ്ണിക്കുന്നു. ഗുരുവിനെ വന്ദിച്ച ശേഷം ശംഖ്, കുണ്ഡലം എന്നിവ ധരിക്കല്‍, കേശരോമധാരണം, അമരീപാനം, കുണഡലിന്യുത്ഥാപനക്രിയ, ഏകാന്തവാസം, ദീക്ഷിതനാകല്, സന്ധ്യാജപം, ജ്ഞാനഭൈരവമൂര്ത്തിയുടെ പൂജ, ശംഖ് ഊതല്‍, സിംഹനാദം മുഴക്കല്‍, കൗപീനം, പാദുക, അംഗവസ്ത്രം, ബഹിര്വസ്ത്രം, കംബളം, ഛത്രം, ചൂരല്‍, കമണ്ഡലു, ഭസ്മം കൊണ്ടുള്ള ത്രിപുണ്ഡ്രം എന്നിവയുടെ ധാരണം എന്നിവയാണവ. ഈ സമ്പ്രദായചിഹ്നങ്ങളെ ധരിക്കുന്നത് ആ ധര്മ്മമാര്്ഗത്തില് ചരിക്കേണ്ടവനാണു താന്‍ എന്ന് സാധകന് എപ്പോഴും ഓര്‍മ്മ ഉണ്ടാകാനാണ് ( ബ്രാഹ്മണരുടെ യജ്ഞോപവീതധാരണം, സന്യാസിമാരുടെ കാഷായവസ്ത്രധാരണം എന്നിവ ഇവിടെ ഓര്‍ക്കാം) എന്ന് പൂര്ണ്ണനാഥ് എഴുതിയ സിദ്ധസിദ്ധാന്തപദ്ധതിയുടെ സംസ്കൃതഭാഷ്യത്തില് ചൂണ്ടിക്കാണിക്കുന്നു.
ഏതൊന്നിനെ അറിഞ്ഞാലാണോ ജഗത്തിനെ മുഴുവന്‍ അറിയുന്നത്, സിദ്ധികളെല്ലാം സ്വയമേവ അനായാസം കരഗതമാകുന്നത് ആ പരമപദത്തെ അറിഞ്ഞേ തീരൂ. സത്യത്തില്‍ അതിനു വേഷവിധാനങ്ങളൊന്നും ആവശ്യമില്ല. ദേഹബോധം നിലനില്ക്കുമ്പോള് ലോകപ്രത്യയത്തിനു വേണ്ടിയാണവയെല്ലാം. ലോകര്‍ നികൃഷ്ടം എന്നു കരുതുന്നവയെയെല്ലാം ഈ യോഗമാര്ഗധര്മ്മം ഉല്‍ക്കൃഷ്ടമായി കരുതുന്നു. ഇവയെല്ലാം സാധകനെ ക്രമേണ അദ്വൈതബോധത്തിലെത്തിക്കുന്നു എന്നാണ് പ്രാമാണികവചനം.
ഇപ്രകാരം പിണ്ഡസിദ്ധി കൈവന്നശേഷം സഹജസംയമം, സോപായം എന്നീ അദ്വൈതക്രമങ്ങളിലൂടെ ജ്ഞാനപ്രാപ്തി നേടുന്നു. സഹജസംയമം എന്നാല്‍ ഏകനും വിശ്വാതീതനും ആയ പരമേശ്വരന് ഈ വിശ്വരൂപത്തില്‍ അവഭാസിക്കുന്നു എന്ന സഹജമായ അറിവാണ് സഹജം. ചിത്തവൃത്തികളെ താനാകുന്ന ആ പരമേശ്വരനിലേക്കു സംയമം ചെയ്യലാണ് സഹജസംയമം. സ്വയമേവ പ്രകാശമയനായ തന്നെത്തന്നെ സ്വാത്മാവില്‍ ഏകീകരിച്ച് ആ അവസ്ഥയില്‍ മുഴുകി ഇരിക്കലാണ് സോപായം. ഒന്നും ചെയ്യാതെ നിത്യതൃപ്തനും നിര്വികല്പ്പനുമായി സദാ ഇരിക്കലാണ് അദ്വൈതം.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: