മരട് (കൊച്ചി): ഡേ കെയര്‍ സെന്ററിലെ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്. മരടിലെ കിഡ്സ് വേള്‍ഡ് ഡേ കെയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ മരട് ജയന്തി റോഡ് മിനിക്കേരി വീട്ടില്‍ അനില്‍ കുമാറി(45)നെതിരെയാണ് കേസ്. ഐപിസി 304 എ വകുപ്പു പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
രണ്ടാം ഗിയറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ സാവധാനം തിരിക്കേണ്ട വളവ് ഇയാള്‍ അമിത വേഗത്തില്‍ തിരിക്കുകയായിരുന്നു. ഇതോടെ, വാന്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം അബോധാവസ്ഥയിലായ ഡ്രൈവര്‍ അനില്‍ കുമാര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരട് അയിനിബണ്ട് റോഡ് 171ല്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയം ശ്രീജിത്ത് എസ്. നായരുടെ മകന് ആദിത്യന് (നാല്), മരട് കാട്ടിച്ചിറ റോഡ് ആയിത്തറപ്പറമ്പില് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം വാഴക്കാല മൂലേപ്പാട് സെവന്‍സ് അവന്യൂ ഐശ്വര്യയില്‍ സനലിന്റെ മകള്‍ വിദ്യാലക്ഷ്മി (നാല്), ഡേകെയറിലെ ആയ മരട് കോച്ചിറപ്പാടം വീട് ഉണ്ണിയുടെ ഭാര്യ ലത ഉണ്ണി(40) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു. ഡേ കെയറിലെ മറ്റൊരു കുട്ടി മരട് ജനത റോഡ് വന്‍പുള്ളി വീട്ടില്‍ കരോള്‍ (അഞ്ച്) ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: