ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയെ കുറ്റവാളി കൈമാറ്റ നിയമ പ്രകാരം എത്രയും വേഗം കൈമാറുന്നതിന് ഇന്ത്യ യുകെയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. നീരവിന്റെ സാന്നിധ്യം യുകെ സ്ഥിരീകരിച്ചതോടെയാണിത്.
യുകെയില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് നീരവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പക്ഷെ ഏതു പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ യു കെയിലെത്തിയതെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, യുകെ പ്രതിരോധ സഹമന്ത്രി ബാരോണസ് വില്യംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നീരവിനെ തടസ്സങ്ങളൊന്നുമില്ലാതെ ഏറ്റവും നേരത്തേ ഇന്ത്യയ്ക്ക് കൈമാറാനാവശ്യപ്പെട്ടത്. കൂടിക്കാഴ്ച ഏറെ പ്രയോജനകരമായിരുന്നുവെന്ന് റിജിജു പറഞ്ഞു.
ഭീകരവാദവും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഇരുരാഷ്ട്രങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ക്ക് അഭയം നല്കുന്ന സ്വര്‍ഗമായി യുകെ മാറരുതെന്നും റിജിജു സൂചിപ്പിച്ചു. നീരവിനെയും മദ്യരാജാവ് വിജയ് മല്യയെയും പോലുള്ള കുറ്റവാളികളെ ഇന്ത്യയ്ക്കു കൈമാറുന്നതി ബാരോണസ് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വന്തം രാജ്യത്തെ നിയമനടപടികള്‍ ഭയന്നെത്തുന്ന കുറ്റവാളികള്‍ക്ക് യുകെയില്‍ അഭയം നല്‍കാറുണ്ട്. ഈ സാഹചര്യത്തില്‍ നീരവിന് രാഷ്ട്രീയാഭയം നല്കിയാല് അത് ഇരുരാഷ്ട്രങ്ങളുടെയും നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കും.
ലണ്ടനിലെ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റില്‍ നീരവിന് സ്വന്തം കടയുണ്ട്. മെയ്ഫെയറിലെ ഫ്ളാററ്റിലാണ് ഇയാള്‍ താമസിക്കുന്നത്. അതേസമയം ഇയാളുടെ അമേരിക്കക്കാരിയായ ഭാര്യ അമി ഇപ്പോഴും ന്യൂയോര്‍ക്കിലാണുള്ളത്. സിബി ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് നീരവും കുടുംബവും ഇന്ത്യ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: