ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് സംഭരണികളിലെ ജലശേഖരം ഒരു ദിവസത്തിനിടെ നാല് ശതമാനം കൂടി. ഇതോടെ മൊത്തം ജലശേഖരം 33 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 സംഭരണികളില്‍ രേഖപ്പെടുത്തിയ കണക്കാണിത്.
ഈ വെള്ളം ഉപയോഗിച്ച് 1361.477 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. മഴയെ തുടര്‍ന്ന് അഞ്ച് ദിവസത്തിനിടെ സംഭരണികളില്‍ കൂടിയത് 10 ശതമാനം വെള്ളമാണ്. മഴ ശക്തി പ്രാപിച്ച ആദ്യ രണ്ട് ദിവസം കാര്യമായി വെള്ളം ഒഴുകിയെത്തിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പഴയകാല റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് ഉണ്ടായത്. തിങ്കളാഴ്ച മാത്രം 178.971 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ പോലും ഇത്രയധികം വെള്ളം ഒഴുകിയെത്തിയിട്ടില്ല. നേര്യമംഗലം, പൊരിങ്കല്‍, ലോവര്‍ പെരിയാര്‍ സംഭരണികള്‍ നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 36 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍-23, ഇടമലയാര്‍-20, കുണ്ടള-13, മാട്ടുപ്പെട്ടി-40, കുറ്റ്യാടി-67, തരിയോട്-24, പൊന്മുടി-73 ശതമാനം എന്നിങ്ങനെ ഉയര്‍ന്നപ്പോള്‍ ആനയിറങ്കല്‍ സംഭരണിയില്‍ മാത്രം കാര്യമായി മഴ ലഭിക്കാത്തതിനാല്‍ വെള്ളം കൂടിയിട്ടില്ല. ഇവിടെ ഏഴ് ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ലോവര്‍ പെരിയാറിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 21.7 സെ.മീ., കക്കി-17.4, തരിയോട്- 16.8, പൊന്മുടി-16.7 വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ചെങ്കുളത്താണ്, എട്ട് സെ.മീ.
62.7172 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 19.1233 ദശലക്ഷം യൂണിറ്റാണ്. കല്ലാര്‍കുട്ടി, പാമ്പ്ള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ന്ന് തന്നെയിരിക്കുകയാണ്. ഇത്തരത്തില്‍ വെള്ളം പാഴായതോടെ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
ഇടുക്കിയില്‍ കൂടിയത് മൂന്ന് ശതമാനം വെള്ളം
ഇടുക്കി: മൊത്തം ജലസംഭരണികളുടെ പകുതിയിലധികവും വെള്ളം കൊള്ളുന്ന ഇടുക്കി സംഭരണിയില്‍ ഒരു ദിവസം കൊണ്ട് കൂടിയത് 3.33 ശതമാനം വെള്ളം. 2333.62 അടി വെള്ളമാണ് . ഇടുക്കിയില്‍ ഇന്നലെ രാവിലെ 32.791 ശതമാനം, കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 10.868 ആയിരുന്നു. ഒറ്റ ദിവസത്തിനിടെ കൂടിയത് 4.56 അടി വെള്ളം.
ഇതുപയോഗിച്ച് 704.353 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 7.76 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 78.13 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ഏഴാം തിയതി 25 ശതമാനമായിരുന്ന ജലശേഖരം അഞ്ച് ദിവസം കൊണ്ട് എട്ടര ശതമാനമാണ് കൂടിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഒരു ദിവസത്തിനിടെ 3.6 അടി വെള്ളം കൂടി. ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 124.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: