പേരാമ്പ്ര: നിപ ഭീതി വിട്ടൊഴിഞ്ഞ ചങ്ങരോത്ത് എംയുപി സ്കൂളില്‍ സാബിത്തിനെയും സ്വാലിഹിനെയും അനുസ്മരിച്ച് പ്രവേശനോത്സവം. നിപബാധ മൂലം മരിച്ച സാബിത്തിനും സ്വാലിഹിനും ആദ്യാക്ഷരം പകര്‍ന്നു നല്കിയ പേരാമ്പ്രക്കടുത്ത ചങ്ങരോത്ത് എംയുപി സ്കൂളില്‍ പതിവിന് വിപരീതമായി ലളിതമായ ചടങ്ങുകളോടെയായിരുന്നു പ്രവേശനോത്സവം.
അമ്മമാരുടെ കൈ പിടിച്ച് നവാഗതരും കൂട്ടുകാരോട് അവധിക്കാല വിശേഷങ്ങള്‍ പങ്കുവെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ചങ്ങരോത്ത് എംയുപി സ്കൂളിന്റെ പടി കയറി വന്നു. നിപ മൂലം ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സൂപ്പിക്കടക്ക് ഏറ്റവും അടുത്ത വിദ്യാലയമാണ് ചങ്ങരോത്ത് എംയുപി സ്കൂള്‍. ആദ്യം മരിച്ച സാബിത്തും സ്വാലിഹും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. കേരളത്തെ വിറപ്പിച്ച നിപവൈറസിന്റെ അക്രമണം ആദ്യം ഏറ്റുവാങ്ങിയ ഗ്രാമം ഇന്നലെ നടന്ന പ്രവേശനോത്സവത്തോടെയാണ് സജീവമായത്. മരിച്ചവരുടെ ഓര്‍മ്മകള്‍ തളംകെട്ടിനിന്ന അന്തരീക്ഷത്തിലായിരുന്നു പ്രവേശനോത്സവം.
ജൂണ്‍ ഒന്നിന് തുറക്കേണ്ടിയിരുന്ന വിദ്യാലയങ്ങള്‍ നിപവൈറസ് ബാധമൂലം ഏഴ് പ്രവര്‍ത്തിദിനങ്ങള്‍ കഴിഞ്ഞതിന് ശേഷം ഇന്നലെയാണ് തുറന്നത്.
കുട്ടികളുടെ എണ്ണത്തില്‍ ഏറെ കുറവുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും എല്ലാ ക്ലാസിലും നല്ല ഹാജരുണ്ടായിരുന്നു. ആകെ ഇരുപതോളം കുട്ടികള്‍ മാത്രമാണ് ഇന്നലെ അവധിയായത്. പതിനാറ് പേര് ഇന്നലെ പുതുതായി ചേരാനെത്തി.
സാബിത്തിനെയും സ്വാലിഹിനെയും സ്മരിച്ച് മൗനപ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.എം. രാജിവന് അധ്യക്ഷനായി. പേരാമ്പ്ര വികസന മിഷന് കണ്‍വീനര്‍ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രധാനാധ്യാപിക കെ.കെ. ആശാലത, മാനേജര്‍ എം.കെ. കുഞ്ഞബ്ദുള്ള, പി.സി. സന്തോഷ്, എന്‍.സി. അബ്ദുറഹ്മാന്, കെ.കെ. യൂസഫ്, കെ. സനില, പി.എം അബ്ദുള്‍ അസീസ്, എസ്. സുനന്ദ്, സി.കെ. വിജയന്, ഷിഹാബ് കന്നാട്ടി, വി.എം. ബാബു, കെ.ടി. മൊയ്തീന്, എന്‍.കെ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: