കട്ടപ്പന(ഇടുക്കി): ശക്തമായ കാറ്റും മഴയും ഇടുക്കി ജില്ലയില്‍ അഞ്ചാം ദിവസം പിന്നിടുമ്പോള്‍ കോടികളുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും അധികം നാശമുണ്ടായത് കൃഷി മേഖലയ്ക്കാണ്. വര്‍ഷങ്ങള്‍ എടുത്താലും തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള നാശമാണ് ഹൈറേഞ്ചിലുണ്ടായിരിക്കുന്നത്.
ഇതുവരെയുള്ള കണക്കനുസരിച്ച് 150 ഹെക്ടറിലായി 2.3 കോടിയിലധികം രൂപയുടെ കൃഷികള്‍ നശിച്ചിട്ടുണ്ട്. ഏലം, വാഴ, റബര്‍, ജാതി, കൊക്കോ, കുരുമുളക്, കപ്പ, തേയില അടക്കമുള്ളവയ്ക്കാണ് ഏറെയും നാശം.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 196 വീടുകള്‍ ഭാഗികമായും 12 വീടുകള്‍ പൂര്‍ണമായും നശിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ചാം ദിവസമായ ഇന്നലെ കാറ്റിനും മഴയ്ക്കും കുറച്ച് ശമനം ഉണ്ടെങ്കിലും നാശനഷ്ടങ്ങള്‍ തുടരുകയാണ്.
ഇന്നലെ മാത്രം തൊടുപുഴ മേഖലയില്‍ ഏഴ് വീടാണ് ഭാഗികമായി തകര്‍ന്നത്. പീരുമേട്-14, ഉടുമ്പന്‍ചോല-15, ഇടുക്കി-3, ദേവികുളം നാല് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. നൂറിലധികം വീടുകള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
11 വരെയുള്ള കണക്കുകള്‍ പ്രകാരം കെഎസ്ഇബിയ്ക്ക് മാത്രം 106 ലക്ഷത്തിന്റെ നാശമാണ് ഉണ്ടായത്. 263 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 727 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. 299 ഇടത്ത് ലൈന്‍ കമ്പി പൊട്ടി വീഴുകയും ചെയ്തു. ഹൈറേഞ്ചിന്റെ വിവിധ മേഖലകള്‍ ഇരുട്ടില്‍ത്തന്നെയാണ്.
ലയങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു
ഇടുക്കി: എസ്റ്റേറ്റ് ലയങ്ങളില്‍ നിന്ന് 19 കുടുംബങ്ങളെ അധികൃതര്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിച്ചു. പീരുമേട് ടീ കമ്പനി, ഉപ്പുതറ, ചീന്തലാര്‍ ഡിവിഷനിലെ 19 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വ്യത്യസ്ത ലയങ്ങളിലായി താമസിച്ചിരുന്ന 41 പേരടങ്ങുന്ന സംഘത്തെയാണ് പുതുക്കട പഞ്ചായത്ത് എല്‍പി സ്കൂളിലേക്ക് മാറ്റിയത്.
ഇവരുടെ ലയങ്ങള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പാറത്തോട് കൈലാസം പത്തേക്കര്ക്കാനം വാരിക്കോട് ബിനോയി ചാക്കോയെയും കുടുംബത്തേയും മാറ്റിപ്പാര്‍പ്പിച്ചു. വീടില്ലാതെ പടുതാകെട്ടി മറച്ചാണ് എട്ടംഗ കുടുംബം കഴിഞ്ഞിരുന്നത്. സമീപത്തെ അശോകവനം അങ്കണവാടിയിലാണ് ഇവര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: