മോസ്കോ: കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് ആതിഥേയരായ റഷ്യ ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ നേരിടുന്നതോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തിരശ്ശീല ഉയരും. ജൂലൈ 15ന് നടക്കുന്ന ഫൈനലോടെ പുതിയ ലോക ചാമ്പ്യന്മാരെ അറിയാം. ഉദ്ഘാടനവും ഫൈനലും മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ ആദ്യമായാണ് ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. 11 നഗരങ്ങൡലെ 12 സ്റ്റേഡിയങ്ങളിലാണ് പോരാട്ടങ്ങള്‍. ആതിഥേയരായ റഷ്യക്ക് പുറമെ യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 31 ടീമുകളടക്കം 32 ടീമുകളാണ് ലോകകപ്പിനായി മത്സരിക്കുക. ലോകകപ്പ് ഉദ്ഘാടനം വന്‍ സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് റഷ്യ.
കഴിഞ്ഞ തവണ ബ്രസീലില്‍ നടത്തിയ ഉദ്ഘാടന പരിപാടികളില്‍ നിന്ന് വ്യത്യസ്തമായാണ് റഷ്യയിലെ ചടങ്ങുകള്‍. സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചടങ്ങുകള്‍ കിക്കോഫിന് അര മണിക്കൂര്‍ മുന്‍പ് മാത്രമേ ആരംഭിക്കൂ. ബ്രസീലിയന്‍ ഇതിഹാസതാരം റൊണാള്‍ഡോയ്ക്കും ബ്രിട്ടിഷ് പോപ് ഗായകന് റോബി വില്യംസിനുമൊപ്പം റഷ്യന്‍ ഗായിക ഐഡ ഗരിഫുളിനയും ചേരുമ്പോള്‍ ഉദ്ഘാടന ചടങ്ങുകള്‍ ആഘോഷമാകും.
അതേസമയം ഇതിഹാസതാരം പെലെയെ എത്തിക്കാനുള്ള നീക്കം നടന്നില്ല. ആരോഗ്യപ്രശ്നങ്ങളാല്‍ പെലെ ലോകകപ്പ് ഉദ്ഘാടനത്തിന് റഷ്യയിലെത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: