തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്. കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന കഠിന പ്രയത്നങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റേതെന്നും സുധീരന് കുറ്റപ്പെടുത്തി.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അധാര്‍മികമായി നല്കിയതു വഴി ലോക്സഭയില്‍ ഒരു സീറ്റ് യുപിഎയ്ക്ക് കുറയുകയാണ് ചെയ്തത്. 11 മാസം കൂടി തെരഞ്ഞെടുപ്പിന് ഉള്ളപ്പോള്‍ ഉള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണ്. ലോക്സഭയിലുള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ല. അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്. യു.പി.എയുടെ നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറിയെന്നും സുധീരന് കുറ്റപ്പെടുത്തി.
സമീപകാലത്ത് മൂന്നു പാര്‍ട്ടികളുമായി വിലപേശിയ കെ.എം. മാണി നാളെ ബിജെപി പാളയത്തില്‍ പോകില്ലെന്ന് എന്താണുറപ്പ്. ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം വാങ്ങിക്കേണ്ടതായിരുന്നു. ആര്‍എസ്പി യു.ഡി.എഫിലേക്ക് വന്നപ്പോള്‍ ലോക്സഭാ സീറ്റ് നല്കി. അഞ്ചു മിനിറ്റ് കൊണ്ട് ആര്‍എസ്പിക്ക് സീറ്റ് നല്കാന് തീരുമാനിച്ചെന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവന തെറ്റാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: