മുംബൈ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുംബൈയിലെ ആദ്യ പത്രസമ്മേളനം നിരാശാജനകം. വെറും രണ്ട് മിനിറ്റ് 45 സെക്കന്‍ഡുകള്‍ മാത്രമാണ് പത്രസമ്മേളനം നീണ്ടു നിന്നത്!
സംസ്ഥാന കോണ്‍ഗ്രസും നഗരത്തിലെ വിവിധ യൂണിറ്റുകളും ചേര്‍ന്നാണ് ബാന്ദ്ര വേദിയാക്കി പത്രസമ്മേളനം സംഘടിപ്പിച്ചത്. രാവിലെ 8.30ഓടെ തുടങ്ങുമെന്ന് പറഞ്ഞിരുന്ന പത്രസമ്മേളനത്തിനായി അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് 100ഓളം മാധ്യമപ്രവര്‍ത്തകരെത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയെത്തിയ രാഹുല്‍ പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പദവി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നോ എന്ന ചോദ്യത്തിന് പതിവുപോലെ ബിജെപിയേയും ആര്‍എസ്എസിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചായിരുന്നു മറുപടി തുടങ്ങിയത്. എന്നാല്‍ വിമര്‍ശനം പോലും രണ്ട് മിനിറ്റ് നീട്ടാതെ പത്രസമ്മേളനം അവസാനിപ്പിച്ച് രാഹുല്‍ പോകുകയായിരുന്നു.
നാഗ്പൂരിലേയ്ക്കുള്ള യാത്രയില്‍ താമസമുണ്ടാകാതിരിക്കാനാണ് രാഹുല്‍ മടങ്ങിയതെന്നാണ് പാര്‍ട്ടി അധികൃതരുടെ വാദം. പല മാധ്യമപ്രവര്‍ത്തകരും ബാന്ദ്രയിലെത്താന്‍ രാവിലെ അറ് മണിക്ക് മുമ്പേ വീട്ടില്‍ നിന്ന് തിരിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: