ന്യൂദല്‍ഹി: അഴിമതിക്കെതിരായ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വഞ്ചകനാണെന്നും അരവിന്ദ് കേജ്രിവാള് വിജയിക്കില്ലെന്നും അണ്ണാ ഹസാരെ. 2014 പൊതു തെരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാര്‍ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ രാം ലീലാ മൈതാനിയില്‍ വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസാരെ മുന്നറിയിപ്പു നല്കി. തെക്കേ ദല്‍ഹിയില്‍ ഹസാരെ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ 15 അംഗസംഘവുമായി അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ഹസാരെ രക്തസാക്ഷി ദിനമായ ജനവരി 30 ന് അഴിമതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് അറിയിച്ചു. രാജ്യത്ത് മാറ്റം വരുത്തണമെങ്കില്‍ ആദ്യം ഗ്രാമങ്ങളിലാണ് മാറ്റം വരുത്തേണ്ടതെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഗ്രാമങ്ങള്‍ തോറും വീടുകള്‍ തോറും അഴിമതിവിരുദ്ധ സന്ദേശം എത്തിക്കേണ്ട സമയമായെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. പണം ഉപയോഗിച്ച് രാജ്യത്ത് മാറ്റം വരുത്തുവാനാകില്ല. അങ്ങിനെയാണെങ്കില്‍ റ്റാറ്റയ്ക്കും ബിര്‍ലയ്ക്കും ഇന്ത്യയെ മാറ്റാമായിരുന്നു.
അഴിമതി മുക്ത ഇന്ത്യയ്ക്കായുള്ള അരവിന്ദ് കേജ്രിവാളിന്റെ മാര്‍ഗ്ഗം വ്യത്യസ്തമാണെന്ന് പറഞ്ഞ ഹസാരെ അത് വിജയിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സപ്തംബര്‍ 19ന് കേജ്രിവാളിനെ തന്റെ സംഘത്തില്‍ നിന്നും പുറത്താക്കിയതായി ഹസാരെ പറഞ്ഞിരുന്നു. നര്‍മ്മദാ ബചാവോ ആന്ദോളന് പ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പുതിയ 15 അംഗ സംഘത്തെ ഹസാരെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ സംഘത്തിന്റെ നേതൃത്വത്തില്‍ ഹസാരെയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാനാണ് ശ്രമിക്കുന്നത്. അഖില്‍ ഗൊഗോയ്, സിനിത ഗോദര, അരവിന്ദ് ഗൗര്‍, ശിവേന്ദ്ര സിംഗ് ചൗഹാന്, രാകേഷ് റഫീക് എന്നിവരുള്‍പ്പെട്ടതാണ് കോര്‍ കമ്മറ്റി.
രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ അരവിന്ദ് കേജ്രിവാളുമായി വേര്‍പിരിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് ഹസാരെ പുതിയ സംഘം രൂപീകരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന രാഷ്ട്രീയേതര സംഘടനയാകും ഇത്. ഒരു മാസത്തിനുള്ളില്‍ 40 പ്രമുഖ വ്യക്തികളെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശക്തമായ ലോക്പാലിനുവേണ്ടിയുള്ള പ്രക്ഷോഭം തുടരും. ലോക്പാല്‍ നടപ്പാക്കിയാല്‍ 15 മന്ത്രിമാര്‍ ജയിലിലാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് സര്‍ക്കാര്‍ അതിന് മടിക്കുന്നതെന്നും ഹസാരെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: