ഇടുക്കി: റെക്കോര്‍ഡുകള്‍ തിരുത്തി മഴ മുന്നേറുമ്പോള്‍ സംസ്ഥാനത്തെ ജലസംഭരണികള്‍ അതിവേഗം നിറയുകയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 11 ശതമാനം മാത്രം വെള്ളമുണ്ടായിരുന്ന സംഭരണികളില്‍ ഇപ്പോള്‍ 35 ശതമാനം വെള്ളമുണ്ട്. ഈ മാസം ഏഴിന് 23 ശതമാനം മാത്രമായിരുന്ന ജലശേഖരമാണ് കുതിച്ചുയര്‍ന്നത്.
ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം ആറ് ദിവസം കൊണ്ട് കൂടിയ ജലശേഖരം വൈദ്യുതി വകുപ്പിനെ പോലും ഞെട്ടിച്ചു. ചൊവ്വാഴ്ച 124.201 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ ഈ മാസം ഇതുവരെ ഇത് 656.685 ആണ്. 1456.382 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലാകെയുള്ളത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 സംഭരണികളില്‍ രേഖപ്പെടുത്തിയ കണക്കാണിത്.
നേര്യമംഗലം, പൊരിങ്കല്‍, ലോവര്‍ പെരിയാര്‍ സംഭരണികളില്‍ 100 ശതമാനമാണ് ജലശേഖരം. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 38 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍-26, ഇടമലയാര്‍-22, കുണ്ടള-15, മാട്ടുപ്പെട്ടി-41, കുറ്റ്യാടി-76, തരിയോട്-28, പൊന്മുടി-78 ശതമാനം എന്നിങ്ങനെയായും കൂടിയിട്ടുണ്ട്. തരിയോടാണ് ഏറ്റവും അധികം മഴ ലഭിച്ചത് 17.5 സെ.മീ., ഷോളയാര്‍-12.5, ഇടമലയാര്‍-9.94, കുറ്റ്യാടി-9.9 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ കുറഞ്ഞു.
66.6922 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 24.2721 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തി. ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് കൂടിയപ്പോഴും ഇതില്‍ വലിയൊരു വിഹിതം ഡാമുകള്‍ തുറന്നത് മൂലം ഒഴുക്കി കളയേണ്ടി വന്നത് വകുപ്പിന് ക്ഷീണമായിട്ടുണ്ട്.
ഇടുക്കിയില്‍ കൂടിയത് 10 ശതമാനം വെള്ളം
ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ഒരു ദിവസത്തിനിടെ കൂടിയത് 2.8 അടി വെള്ളം. 2336.42 അടി വെള്ളമാണ് ഇടുക്കിയില്‍ ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ ഉള്ളത്. 34.837 ശതമാനം, കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 10.917 ആയിരുന്നു.
ഇതുപയോഗിച്ച് 748.293 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 2.38 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ ഒഴുകിയെത്തിയത് 50.977 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ഇടുക്കിയില്‍ ആറ് ദിവസം കൊണ്ട് 10 ശതമാനം വെള്ളം കൂടിയപ്പോള്‍ പമ്പ, കക്കി സംഭരണികളില്‍ ഇത് 14 ശതമാനമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: