കുമളി: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126.1 അടി ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ വരെ ജലസേചന വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. ഒരു സെക്കന്‍ഡില്‍ 4823 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1400 ഘനയടി മാത്രമാണ് തമിഴ്നാട് ഇറച്ചിപ്പാലം വഴി വൈഗാ ഡാമിലേക്ക് കൊണ്ടുപോകുന്നത്.
8900 ദശലക്ഷം ഘനയടി ജലം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഒഴുകിയെത്തുന്ന ജലത്തിന്റെ ആനുപാതികമായി തമിഴ്നാട് കൊണ്ടുപോകാത്തതിനാല്‍ വരും ദിവസങ്ങളില്‍ നിരപ്പ് ഉയരും.
ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതി വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതി ഈ മാസം 21ന് അണക്കെട്ട് സന്ദര്‍ശിക്കും. സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജിനോടൊപ്പം കേരളത്തിന്റെ പ്രധിനിധി ട്വിങ്കിള്‍ ബിശ്വാസ്, തമിഴ്നാട് അംഗം കെ.എസ്. പ്രഭാകര്‍ എന്നിവരുമുണ്ടാകും. ഇതിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ ഉപസമിതി ഈ മാസം 15ന് അണക്കെട്ടില്‍ പരിശോധന നടത്തും. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഉയര്‍ന്ന സമിതി അംഗങ്ങളുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: