തിരുവനന്തപുരം: പ്രേമിച്ചതിന് മുക്കിക്കൊന്ന കോട്ടയം നട്ടശ്ശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിന് പി ജോസഫിന്റെ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വയ്ക്കാന്‍ നാല് ലക്ഷം രൂപയും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കെവിന് പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയ്ക്ക് തുടര്‍ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
എറണാകുളം മരട് കാട്ടിത്തല സ്കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി, ആദിത്യന് എസ് നായര്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.
ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: