വടകര: മൈസൂരില്‍ നിന്നും കടത്തുകയായിരുന്ന 89.59 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്ന് പേര് അറസ്റ്റില്‍. വില്യാപ്പള്ളി നീലിയാറത്ത്കുനി സൈദ്(34), ബികെ മന്‍സില്‍ ബദറുദ്ദീന്‍(36), വി.കെ ഹൗസില്‍ ബഷീര്‍(42) എന്നിവരെയാണ് റൂറല്‍ എസ്പി ജി ജയദേവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി സി.ആര് സന്തോഷ്, സി.ഐ ടി. മധുസൂദനന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡ് പിടികൂടിയത്.
പുലര്‍ച്ചെ ഒരു മണിയോടെ കൈനാട്ടിയില്‍ വച്ചാണ് സംഘം പിടിയിലാവുന്നത്. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം വച്ച് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കെഎല്‍18 യു 1843 മൈക്ര കാറിനെ പിന്തുടര്ന്നാണ് കൈനാട്ടി സിഗ്നലില്‍ വച്ച് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടായിരം, അഞ്ഞൂറ് എന്നീ നോട്ടുകളാണ് പിടികൂടിയത്.
അടുത്തകാലത്തായി വടകരയില്‍ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ ഹവാല വേട്ടയാണ് ഇന്നലെ പിടികൂടിയത്. പ്രതികളെയും പണവും കോടതയില്‍ ഹാജരാക്കി. കോടതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പണം എന്‍ഫോഴ്സ്മെന്റിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: