അതുകൊണ്ട് പരമപദപ്രാപ്തിക്കായി സദ്ഗുരുവിനെ സദാ സേവിക്കണം. ചൈതന്യവിശ്രാന്തിയെ ഉപദേശിച്ച് തരുന്നവനാണ് ഗുരു. വിശ്രാന്തി കൈവന്നാല്‍ തല്‍ക്ഷണം സ്വയമേവ പരാല്പരമായ പരമപദപ്രാപ്തി, സാക്ഷാല്‍കാരം ഉണ്ടാകും. അതുകൊണ്ടാണ് മഹാസിദ്ധമതത്തില്‍ ഇപ്രകാരം പറയുന്നത്- ഏതു ഗുരുവാണോ വാക്ക്, ദൃഷ്ടി, സമ്യക്കായ അവലോകനം എന്നിവയാല്‍ ക്ഷണത്തില്‍ വിശ്രാന്തിയുടെ അവസ്ഥ നല്‍കുന്നത് ആ ഗുരു ആണ് സദ്ഗുരു. നിജവിശ്രാന്തി ഉണ്ടായില്ലെങ്കില്‍ പിണ്ഡപദങ്ങളുടെ സമരസീകരണം സാധ്യമല്ല എന്നാണ് സിദ്ധാന്തം. തന്മൂലം നിജവിശ്രാന്തികാരകനാണ് സദ്ഗുരു. വ്യാകരണം, അനുമാനാദി തര്‍ക്കശാസ്ത്രം എന്നിവ കൊണ്ട് ഭ്രമമുണ്ടാക്കുന്നവനായ ഗുരു ത്യജിക്കപ്പെടേണ്ടവനാണ്.
ജ്ഞാനഹീനനായ ഗുരുവിനെ ത്യജിക്കണം. സ്വയം വിശ്രാന്തി അനുഭവിക്കാത്തവന് മറ്റുള്ളവര്‍ക്ക് അതെങ്ങനെ നല്‍കും? അനുഭവിച്ചവനേ അനുഭവിപ്പിക്കാനാകൂ. ചിന്താകല്ലോലങ്ങളാല് ദുസ്തരവും പ്രാപഞ്ചികവാസനകളാകുന്ന ഹിംസ്രജലജീവിസമാകുലവും വാസനാലഹരീവേഗസമന്വിതവും ഘോരവും ആയ വികല്പസാഗരത്തെ സ്വയം തരണംചെയ്യാന്‍ ശേഷിയുള്ള, നിരുത്ഥാനദശയെ പ്രാപിച്ച സ്വസ്ഥനു മാത്രമേ ഉപദേശം, ദൃഷ്ടിപാതം, കഥനം, അവലോകനം എന്നിവയാല്‍ തന്നില്‍ത്തന്നെ സ്ഥിരമാകല് എന്ന സ്വപദപ്രാപ്തി നല്കാന് കഴിയൂ. അത്തരം ഗുരുവില്‍ നിന്ന് അതു ലഭിച്ചാല്‍ ശിഷ്യന് അപ്പോള്‍ത്തന്നെ ജന്മസംസാരബന്ധനത്തില് നിന്നും മോചനമുണ്ടായി പരാനന്ദമയനായി നിഷ്കളശിവപദത്തെ പ്രാപിക്കുന്നു.
അത്തരം ഗുരുവിനെ മൂന്നു നേരവും വന്ദിക്കണം. സാഷ്ടാംഗനമസ്കാരം, സ്തുതി എന്നിവയാല്‍ നിത്യവും ഭജിക്കണം. ആ ഭജനം കൊണ്ട് സ്ഥൈര്യം ഉണ്ടാകും, സ്വസ്വരൂപമയനാകും. ഈ വിഷയത്തില്‍ വളരെ പറഞ്ഞിട്ടെന്തു കാര്യം? ശാസ്ത്രകോടികളുദ്ധരിച്ചിട്ടെന്തു കാര്യം? ഗുരുകൃപ കൂടാതെ ചിത്തവിശ്രാന്തി ലഭിക്കുകയില്ല. ചിത്തവിശ്രാന്തി ലഭിച്ചവനും ദൃഢചിത്തനും
സ്വമധ്യത്തില് നിമഗ്നനും ആയ യോഗിക്ക് നിരുത്ഥാനം, ദുര്‍ലഭമായ ആ പരമപദം നിമിഷത്തിനുള്ളില്‍ തെളിയും. പിണ്ഡം ക്ഷണത്തില്‍ അതില്‍ ലയിക്കും. ‘സംവിദ്സ്വഭാവവികിരണോദയചിദ്വിലാസവിശ്രാന്തിയെ’ ഭജിക്കുന്ന ഗുരുവിന്റെ വാത്സല്യഭാജനങ്ങള്ക്ക് സ്വവേഗനിചയങ്ങള് ഗ്രസ്തങ്ങളാകും, പദപിണ്ഡ ഐക്യം എന്ന സമരസത കൈവരും. ഗോരക്ഷനാഥവിരചിതമായ സിദ്ധസിദ്ധാന്തപദ്ധതിയിലെ പിണ്ഡപദസമരസീകരണം എന്ന അഞ്ചാം ഉപദേശം ഇവിടെ അവസാനിക്കുന്നു.
ഇനി ആറാമത്തെ ഉപദേശമാണ്. അവധൂതയോഗിയുടെ ലക്ഷണത്തെ പറയുന്നു. എല്ലാ പ്രകൃതിവികാരങ്ങളേയും അവധൂനനം (ത്യാഗം) ചെയ്യുന്നവനാണ് അവധൂതന്. യോഗം ശീലിക്കുന്നവന് യോഗി. ‘ധൂഞ് കമ്പനേ’ എന്ന ധാതുവില്‍ നിന്നാണ് അവധൂതപദം വന്നിരിക്കുന്നത്. കമ്പനം എന്നാല്‍ ചാലനം. ദേഹ, ദൈഹിക, പ്രപഞ്ചാദി വിഷയങ്ങളില്‍ സംഗതമാകുന്ന മനസ്സിനെ പരിഗ്രഹിച്ച് പ്രത്യാഹരിച്ച് സ്വധാമമഹിമാവില് പരിലീനചിത്തനായ, പ്രപഞ്ചശൂന്യനായ, ആദിമധ്യാന്തഭേദവര്ജ്ജിതനായ വ്യക്തിയാണ് അവധൂതയോഗി.
വിശദമാക്കുന്നു- ക്ലേശപാശതരംഗങ്ങളുടെ നികൃന്തനം ആണ് മുണ്ഡനം. സര്വാവസ്ഥാവിനിര്മുക്തനായവനെയാണ് അവധൂതന് എന്നു പറയുന്നത്. നിജസ്ഫാരമാകുന്ന വിഭൂതി ഭൂഷിതനുംസ്വാധാരത്തില് രൂഢനും ആയവനാണ് അവധൂതന്. സമസ്തകലനോജ്ഝിതനായി ലോകമധ്യത്തില്‍ സ്ഥിരാസനനും കൗപീനഖര്പരധാരിയും എന്നാല്‍ അദൈന്യനുമായവനാണ് അവധൂതന്. ‘ശം’ എന്നാല്‍ സുഖം. ‘ഖം’ എന്നാല്‍ പരംബ്രഹ്മം. രïും ചേര്‍ന്നാല്‍ ശംഖം. ആ ശംഖധാരിയാണ് അവധൂതന്. പാദുകാ എന്നാല്‍ പദസംവിത്തി. ‘മൃഗത്വക് അനാഹതം. ചേലാ പരസംവിത്’. ഇങ്ങനെയുള്ളവനാണ് അവധൂതന്.
മേഖലാ നിരതി. കടാസനം നിത്യം സ്വസ്വരൂപം.ആറു വികാരങ്ങളില്‍ നിന്നും നിവൃത്തി. ഇങ്ങനെയുള്ളവനാണ് അവധൂതന്. ചിത്പ്രകാശപരാനന്ദങ്ങള് രïു കുണ്ഡലങ്ങളും ജപമാല അക്ഷവിശ്രാന്തിയുമായവനാണ് അവധൂതന്. ധൈര്യം ദണ്ഡവും പരാകാശം ഖര്പരവും സ്വശക്തി യോഗപട്ടവും. ഇങ്ങനെയുള്ളവനാണ് അവധൂതന്. ഭിക്ഷയിലൂടെ ലഭിച്ച ഭക്ഷണത്തിനെ ദഹിപ്പിക്കുന്നതുവഴി ഭേദാഭേദത്തിന്റെ ഇല്ലായ്മയും ഷഡ്രസാസ്വാദനത്തിലൂടെ തന്മയീഭാവവും വരുത്തുന്നവനാണ് അവധൂതന്. അചിന്ത്യമായ നിജദിഗ്ദേശത്തില് സ്വാന്തരം ഗമിച്ച് ഏകദേശാന്തരീയനാകുന്നവനാണ് അവധൂതന്.
സ്വപിണ്ഡത്തെ അമരമാക്കാന്‍ അനന്തമായ അമരിയെ പാനം ചെയ്യുന്നവനാണ് (അമരോളീ) അവധൂതന്. വാസനാമലസംകുലയും വജ്രവദ്ഗാഢയുമായ അവിദ്യയെ ഭക്ഷിക്കുന്നവനാണ് (വജ്രോളീ) അവധൂതന്. സ്വമധ്യത്തില് തന്നെത്തന്നെ സദാ ആവര്‍ത്തിച്ച് ജഗത്തിനെ സമമായി അറിയുന്നവനാണ് അവധൂതന്. സ്വന്തം ആത്മാവിനെ അറിഞ്ഞ് ആ ആത്മാവില്‍ത്തന്നെ നിരുത്ഥാനപരനായി സ്ഥിതി ചെയ്യുന്നവനാണ് അവധൂതന്. അനുത്ഥാനാധാരസമ്പന്നനും പരവിശ്രാന്തിപാരഗനും ധൃതിചിന്മയതത്വജ്ഞനും ആയ വ്യക്തി ആണ് അവധൂതന്. അവ്യക്തത്തെ വ്യക്തമാക്കുന്നവനും വ്യക്തത്തെ എല്ലാം ഗ്രസിക്കുന്നവനും സ്വസത്യത്തെ സ്വാന്തരത്തില് സ്ഥിരീകരിക്കുന്നവനുമായവനാണ് അവധൂതന്.
അവഭാസാത്മകമായ ഭാസത്തെ അറിയുന്നവനും സ്വപ്രകാശത്തില്‍ സുസംസ്ഥിതനും ലോകത്തില്‍ ലീലയായി രമിക്കുന്നവനും ആയ വ്യക്തിയാണ് അവധൂതന്. ചിലപ്പോള്‍ ഭോഗി, ചിലപ്പോള്‍ ത്യാഗി, ചിലപ്പോള്‍ നഗ്നന്, ചിലപ്പോള്‍ പിശാചു ബാധിച്ചപോലെ, ചിലപ്പോള്‍ രാജാവിനെപ്പോലെ, ചിലപ്പോള്‍ ആചാരമര്യാദകളുള്ളവന് എന്നിങ്ങനെ വിചിത്രമായി പെരുമാറുന്നവനാ
ണ് അവധൂതന്. ഇത്തരത്തില്‍ നാനാസങ്കേതങ്ങളാല് സൂചിപ്പിക്കപ്പെട്ട നിത്യപ്രകാശകമായ വസ്തുവില്‍ സ്വനിജസ്വരൂപത്തെ കാണുന്നവനുംഎല്ലാ സിദ്ധാന്തദര്ശനങ്ങളുടെയും സ്വസ്വരൂപദര്ശനത്തെ വേïവണ്ണം ബോധിപ്പിക്കുന്നവനും ആയ അവധൂതയോഗി ആണ് സദ്ഗുരു. എന്തുകൊïെന്നാല്‍ എല്ലാ ദര്‍ശനങ്ങളേയും സ്വസ്വരൂപദര്ശനത്തില് സമന്വയിപ്പിക്കുന്നവനാണ് അവധൂതയോഗി.
അത്യാശ്രമി, യോഗി, ജ്ഞാനി, സിദ്ധന്, സുവ്രതന്‍, ഈശ്വരന്, സ്വാമി, ധന്യന്‍, ശ്രീ സാധു, ജിതേന്ദ്രിയന്‍, ഭഗവാന്, സുധീ, കോവിദന്‍, ബുധന്‍, ചാര്‍വാകന്‍, ആര്ഹതന്, ബൗദ്ധന്‍, താര്ക്കികന്, സാംഖ്യന്, മീമാംസകന്, ദേവതേത്യാദി വിദ്വാന്മാരാലും അനേകം ശാസ്ത്രങ്ങളാലും കീര്ത്തിതങ്ങളായ ആത്മ, പരമാത്മ, ജീവാത്മ സത്തകളും ശിവരുദ്രാദി സംജ്ഞിതങ്ങളും ആയ തത്ത്വം എല്ലാവരുടെയും ശരീരപദ്മകുഹരത്തില് സ്ഥിതിചെയ്യുന്നുï്. മുമുക്ഷുക്കളാല്‍ അതിനെ അവശ്യം അറിയണം.
അതാണ് ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, പരമമായ അക്ഷരം, സ്വരാട്, ഇന്ദ്രന്, പ്രാണന്, കാലാഗ്നി, ചന്ദ്രന്, സൂര്യന്, ശിവന്, പരമശിവന് എന്നിങ്ങനെയുള്ള എല്ലാം. സാംഖ്യശാസ്ത്രപരായണന്മാരാല് യോഗമാര്‍ഗം വഴി ഗമിക്കേïത് അതാണ്. എല്ലാ കര്മ്മമീമാംസകരായ വൈദികരും പറയുന്ന കര്‍മ്മവും അതാണ്. സര്‍വത്ര ആ പരാനന്ദമാണ്. വ്യവഹാരത്തിലേ ഭേദമുള്ളൂ. ഒന്നേ ഉള്ളൂ. പലതില്ല.
(തുടരും..)
കെ.കെ.വാമനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: