തിമിര്‍ത്തു പെയ്യുന്ന മഴയിലും രാവുകള്‍ക്ക് ഇനി ആവേശത്തിന്റെ ചൂടുണ്ടാകും. ലോകകപ്പ് ഫുട്ബോള്‍ ഇന്നു റഷ്യയില്‍ തുടങ്ങുകയാണ്. നാലുവര്‍ഷത്തിലൊരിക്കലെത്തുന്ന മഹോത്സവം. വഴിവക്കുകളിലേയും നാല്‍ക്കവലകളിലേയും ഫ്ളക്സ് ബോര്‍ഡുകളില്‍ നിന്ന് ഫുട്ബോള്‍ ആവേശം ഇന്നു സ്വീകരണമുറികളിലേയ്ക്കു കടക്കും. ഈ രാത്രികള്‍ക്ക് രണ്ടു ഭാവങ്ങളുണ്ടാകും. ഒന്ന് തനി ഫുട്ബോള്‍ പ്രേമത്തിന്റേത്. മറ്റൊന്ന് ആവേശത്തിന്റേയും വാശിയുടേയും. രണ്ടിനുമുണ്ട് വല്ലാത്ത അനുഭവസുഖം.
ഫുട്ബോളിനും രണ്ടു ഭാവങ്ങളാണ്. ആസുരവും സാത്ത്വികവും. ഇംഗ്ലണ്ടിന്റേയും സ്പെയിനിന്റേയും കളിപോലെയുള്ള വ്യത്യാസം. അല്ലെങ്കില്‍ ജര്‍മനിയുടേയും ബ്രസീല്‍, അര്‍ജന്റീന എന്നിവരുടേയും കളിപോലെ. ആഫ്രിക്കക്കാരും ആസുര ഭാവത്തിന്റെ അവതാരങ്ങളാണ്. ഏതു നല്ലത് എന്നു പറയാനാവില്ല. ഇതെല്ലാം ചേരുമ്പോഴാണ് ലോകകപ്പ് ആസ്വാദ്യമാവുന്നത് എന്നുമാത്രം പറയാം.
അങ്ങനെ നോക്കിയാല്‍ ഹോളണ്ട്, ഇറ്റലി, ചിലി, ഘാന തുടങ്ങിയവരുടെ അസാന്നിദ്ധ്യം ഈ ലോകകപ്പിന്റെ നഷ്ടം തന്നെയാണ്. അര്‍ജന്റീനയുടെ അവസാന നിമിഷത്തെ കടന്നു വരവ് നേട്ടവും. സ്വച്ഛമായൊഴുകുന്ന പുഴപോലെയാണ് അര്‍ജന്റീനയുടെ കളി. താളത്തിലുള്ള ഒഴുക്ക്. ചടുലതയല്ല, സൗകുമാര്യമാണതിന്റെ മുഖമുദ്ര.
ബ്രസീലും അര്‍ജന്റീനയുമടങ്ങുന്ന ലാറ്റിനമേരിക്കക്കാരുടെ ആസ്വാദ്യകരമായ ശൈലിയുടെ മറ്റൊരു പതിപ്പാണു സ്പെയ്നിന്റേത്. പഞ്ചാരിമേളം കേള്‍ക്കുന്ന സുഖമുണ്ട് ഈ ടീമുകളുടെ കളി കണ്ടിരിക്കാന്‍. പതിഞ്ഞ കാലത്തില്‍ തുടങ്ങി കൊട്ടിക്കയറുന്ന പഞ്ചാരിയുടെ സംഗീതാത്മകമായ ആസ്വാദ്യതയല്ല ഇംഗ്ലണ്ടിന്റേയും ജര്‍മനിയുടേയും മറ്റും കളികാണുമ്പോഴുണ്ടാവുക. അതിന് ഒരു ആസുര ഭാവമുണ്ട്. തായമ്പക കൊട്ടിക്കൂര്‍പ്പിക്കുന്നതു പോലെയുള്ള കുത്തൊഴുക്കാണത്. അതിന്റെ സുഖം വേറെ.
പക്ഷേ, താളം പിഴച്ചാല്‍ എല്ലാം പിഴയ്ക്കും. അര്‍ജന്റീനയ്ക്ക് ഇത്തവണത്തെ യോഗ്യതാ റൗണ്ടില്‍ സംഭവിച്ചത് അതാണ്. ഒഴുക്കിനെതിരെ എതിരാളികള്‍ ചിറകെട്ടിനിന്നപ്പോള്‍ അര്‍ജന്റീനയുടെ താളം പിഴച്ചു. താളംവീണ്ടെടുത്തപ്പോള്‍ ജയിച്ചു കയറുകയും ചെയ്തു.
കഴിഞ്ഞ ലോകകപ്പില്‍ ചാംപ്യന്മാരായി ഇറങ്ങിയ സ്പെയിനിന് എതിരെ ചിലി ചെയ്തതും അതു തന്നെയാണ്. ഹോളണ്ടിന്റെ കയ്യില്‍ നിന്നേറ്റ പ്രഹരത്തിന്റെ മരവിപ്പു മാറാതെ മൈതാനത്തിറങ്ങിയ സ്പെയിന് പതിവു താളത്തിലേയ്ക്കു കടക്കുംമുമ്പേ കാര്യങ്ങള്‍ അവതാളമാക്കി.
ആ കളി സ്പെയിനിന് അത്ര അന്യമൊന്നുമല്ല. അത്തരക്കാരെ മറിച്ചിട്ട് അവര്‍ മിടുക്കു കാണിച്ചിട്ടുമുണ്ട്. അതിവേഗക്കാരെ വീഴ്ത്താന്‍ മനഃപ്പൂര്‍വം വേഗം കുറച്ചു കളി പതിഞ്ഞതാളത്തിലേയ്ക്കു ട്രാക്ക് മാറ്റുന്നതില്‍ ആശാന്മാരായിരുന്നു സ്പെയിന്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയുടേയും ഹോളണ്ടിന്റേയുമൊക്കെ സ്പീഡ് ഗെയിമിന്റെ താളം തെറ്റിക്കാന്‍ സ്പെയിനിന്റെ പതിഞ്ഞ ശൈലിക്കു കഴിഞ്ഞിരുന്നു.
ആ പോക്കില്‍ അവര്‍ തകര്‍ത്തവരില്‍ പോര്‍ച്ചുഗലും പാരഗ്വായും ഒക്കെയുണ്ടായിരുന്നു. വിജയങ്ങളെല്ലാം ഒരു ഗോള്‍ വ്യത്യാസത്തിലായിരുന്നു താനും. അത്യാര്‍ത്തിയില്ലാതെ കൃത്യമായി, അളന്നു മുറിച്ച കണക്കില്‍ കാര്യങ്ങള്‍ നടപ്പാക്കുന്ന ശൈലിയായിരുന്നു അത്.
ഉരുള്‍ പൊട്ടിവരും പോലെ അലറിക്കുതിച്ചെത്തിയ ’86ലെ ഡെന്മാര്ക്കിന്റെ സൂപ്പര്‍സോണിക് ടീമിനേയും സ്പെയിന് കശക്കിവിട്ടിരുന്നു. കപ്പു ജയിക്കാന്‍ വരുന്നവര്‍ എന്നു പെലെ പോലും വിശേഷിപ്പിച്ച അന്നത്തെ ഡെന്മാര്ക്കിനെ തകര്‍ത്ത ആ കളി കണ്ടവര്‍ മറക്കില്ല. ഇത്തരം ട്രാക്ക് തെറ്റിക്കലിന്റെ ആശാന്മാരാണു റഷ്യക്കാര്‍. കളിക്ക് കാര്യമായ ആകര്‍ഷകത്വമൊന്നുമില്ല. ഒരുമാതിരി ചതഞ്ഞ കളി എന്നു പറയാം. പക്ഷേ, ഗോളടിക്കും. അതിന് അവസരമൊരുങ്ങാന്‍ അവര്‍ എത്ര സമയം വേണമെങ്കിലും പന്തുമായി പമ്മിയിരിക്കും.
ഈ അടവ് ’90ല്‍ അര്‍ജന്റീന വിജയകരമായി പരീക്ഷിച്ചിരുന്നു. മറഡോണയ്ക്കപ്പുറം എടുത്തു പറയത്തക്ക കളിക്കാരൊന്നുമില്ലാതിരുന്ന അവര്‍ കളിക്കുന്നതിനേക്കാളധികം ശ്രദ്ധിച്ചതു മൈതാനത്തു മതില്‍തീര്‍ത്ത് എതിരാളിയുടെ ഒഴുക്കു തടയാനാണ്. ഫൈനലില്‍, അന്നത്തെ ‘ബുള്‍ഡോസര്‍’ ടീമായിരുന്ന ജര്‍മനിപോലും ആ അടവിനു മുന്നില്‍ നിസ്സഹായരായി. ഒത്തുകിട്ടിയ ഒരു പെനല്‍ട്ടിയാണ് അവസാനം ജര്‍മനിയെ രക്ഷിച്ചത്.
താളാത്മകമായ കളിയില്‍ ബ്രസീലിനെ കഴിഞ്ഞേ ഉള്ളു ഏതു ടീമും. പക്ഷേ, ഒഴുക്കു തടസ്സപ്പെട്ടാല്‍ ഏതു ചെറിയ ടീമിനു മുന്നിലും അവര്‍ പതറും. ’94ല്‍, അമേരിക്ക അവരെ വെള്ളം കുടിപ്പിച്ചു. 98ല്‍ നോര്‍വെ ഇതേ അടവു പയറ്റി അവരെ അട്ടിമറിച്ചു. 2002ല്‍ തുര്‍ക്കിയും 2010ല്‍ ഉത്തര കൊറിയയും അവരെ വല്ലാതെ വിയര്‍പ്പിച്ചു. തുറന്നു കളിക്കുന്ന ടീമുകള്‍ക്കെതിരെയേ അവര്‍ക്കു തിളങ്ങാനൊക്കൂ.
അത്തരക്കാരെ നേരിടുമ്പോള്‍ വേഗത്തിന്റെ ട്രാക്കിലേയ്ക്കു മാറാനും അവര്‍ക്കു കഴിയും; 2002ല്‍ ഇംഗ്ലണ്ടിനേയും ജര്‍മനിയേയും കീഴടക്കിയതുപോലെ. 86ലെ മെക്സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയും ഇതേ ടീമുകളെ സ്വതസ്സിദ്ധമായ ശൈലിയില്‍ തോല്‍പ്പിച്ചതാണ്.
ശൈലികളുടെ സംഗമമാണു ലോകകപ്പ്. അതാണതിന്റെ സൗന്ദര്യവും. ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിനാല്‍ പ്രമുഖര്‍ പലരും നൂല്‍പ്പാലത്തിലൂടെയായിരിക്കും കടന്നു പോവുക. ചെറുമീനുകള്‍ അവരെ കൊത്തിപ്പറിക്കാനൊരുങ്ങുന്നു.
നോക്കൗട്ട് തുടങ്ങിയാല്‍ കണ്ണിമ ചിമ്മാതെ കണ്ടിരിക്കണം. ഓരോ കളിയിലും ഓരോ ടീം കൊഴിയും. വീണ പൂവിനും വിരിയുന്ന പൂവിനും അതിന്റേതായ സൗരഭ്യമുണ്ടാവുമല്ലോ. ഇനി നാലുവര്‍ഷം കഴിയണം ഇതുപോലെയൊന്ന് ആസ്വദിക്കാന്‍.
കെ.എന്‍.ആര്. നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: