മോസ്കകോ: 32 രാജ്യങ്ങള്‍, 736 കളിക്കാര്‍, 64 മത്സരങ്ങള്‍, 32 ദിവസങ്ങള്‍, 12 സ്റ്റേഡിയങ്ങള്‍, 35 റഫറിമാര്‍, 63 അസിസ്റ്റന്റ് റഫറിമാര്‍, 13 വീഡിയോ അസിസ്റ്റന്റ് റഫറിമാര്‍, രണ്ടായിരത്തോളം നടത്തിപ്പുകാര്‍, പതിനേഴായിരത്തിലേറെ വളണ്ടിയര്‍മാര്‍……………എല്ലാവരും ഒരു പന്തിന് പിന്നാലെ നീങ്ങി ഉത്തരങ്ങള്‍ തേടിക്കൊണ്ടിരിക്കും. ആരായിരിക്കും ഏകദേശം 2700 കോടി വരുന്ന സമ്മാനത്തുകയ്ക്കും സ്വര്‍ണക്കപ്പിനും അവകാശിയാവുക? അതിനുള്ള ഉത്തരം ജൂലൈ 15ന് ലഭിക്കും. 2014ല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക 2,396 കോടി രൂപ ആയിരുന്നു.
കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് വോള്‍ഗയുടെ തീരത്ത് ഇന്ന് കിക്കോഫ് ആകുന്നതോടെലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ലഹരിയിലാവും. അല്ലെങ്കില്‍ ലോകം ഒരു പന്തിനോളം ചെറുതാവും അഥവാ ഒരു പന്ത് ലോകത്തോളം വലുതാവും. ഒരിക്കല്‍ പോലും ലോകകപ്പില്‍ കളിച്ചിട്ടില്ലാത്ത ഇന്ത്യയിലും അതിന് ഒരു കുറവും ഇല്ല. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തില്‍.
ചരി്രതത്തിലാദ്യമായാണ് റഷ്യ ലോകകപ്പിന് ആതിഥേയരാകുന്നത്. 2006നുശേഷം യൂറോപ്പില്‍ ആദ്യവും. കിഴക്കന്‍ യൂറോപ്പില്‍ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന യോഗ്യതാ റൗണ്ട് മത്സരങ്ങളിലൂടെയാണ് ലോകകപ്പില്‍ പങ്കെടുക്കുന്ന 31 രാജ്യങ്ങളും യോഗ്യത നേടിയത്. ആതിഥേയരെന്ന നിലയില്‍ റഷ്യ നേരിട്ട് യോഗ്യത നേടി.
യൂറോപ്പില്‍ നിന്ന് 54 ഉം തെക്കേ അമേരിക്കയില്‍ നിന്ന് 10 ഉം ആഫ്രിക്കയില്‍ നിന്ന് 54 ഉം ഏഷ്യയില്‍ നിന്ന് 46 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ രാഷ്ട്രങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് 35 ഉം ഓഷ്യാനിയയില്‍ നിന്ന് 11 ഉം ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ റഷ്യന്‍ ടിക്കറ്റിനായി മത്സരിച്ചത്.
യോഗ്യത നേടിയ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരന് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കും. പിന്നീടാണ് യഥാര്‍ഥ പോരാട്ടങ്ങള്‍. ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ പുറത്ത്. ഫുട്ബോളിലെ പല സമവാക്യങ്ങളും മാറ്റിമറിക്കുന്നതാണ് നോക്കൗട്ട് റൗണ്ട്.
ലോകകപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി റഷ്യ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി 8.30ന് ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നതോടെ ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ പെരുങ്കളിയാട്ടത്തിന് തുടക്കമാവും. കിക്കോഫിന് അരമണിക്കൂര്‍ മുന്‍പ് രാത്രി 8ന് വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.
മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും ഫൈനലും. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് പോരാട്ടങ്ങള്‍. ലുഷ്നികി സ്റ്റേഡിയത്തിന് പുറമെ മോസ്കോയിലെ തന്നെ സ്പാര്‍ട്ടക് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയം, സോചിയിലെ ഫിഷ്ട് സ്റ്റേഡിയം, സമാറയിലെ സമാറ അരീന, കസാനിലെ കസാന്‍ അരീന, റോസ്റ്റോവ് ഓണ്‍ ഡോണിലെ റോസ്റ്റോവ് അരീന, കാലിനിന്ഗ്രാഡിലെ കാലിനിന്ഗ്രഡ് സ്റ്റേഡിയം, സാന്സ്കിലെ മോര്‍ഡോവിയ അരീന, ഏകാതെറിന്ബര്ഗിലെ ഏകാതെറിന്‍ബര്‍ഗ് അരീന, വോള്‍ഗോഗ്രാഡിലെ വോള്‍ഗോഗ്രാഡ് അരീന, നിഷ്നിയിലെ നോവ്ഗൊരേദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പോരാട്ടം. 81,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുഷ്നികി സ്റ്റേഡിയമാണ് ഏറ്റവും വലുത്.
ഇത്തവണ വീഡിയോ അസിസ്റ്റന്റ് റഫറി ടെക്നോളജിയും ഉപയോഗിക്കും. മുന്‍പ് ക്ലബ് മത്സരങ്ങളിലും മറ്റും പരീക്ഷിച്ചിരുന്ന ഈ സംവിധാനം ആദ്യമായാണ് ലോകകപ്പില്‍ ഉപയോഗിക്കുന്നത്. നാലു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മാച്ച് റഫറിക്ക് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടാം. പന്ത് ഗോള്‍വര കടന്നോ എന്നു വ്യക്തമാകാതെ വരുമ്പോള്‍, പെനല്‍റ്റി അനുവദിക്കണോ വേണ്ടയോ, ചുവപ്പുകാര്‍ഡ് അര്‍ഹിക്കുന്ന ഫൗളുകളാണോ താരങ്ങള്‍ വരുത്തിയത്, ആളുമാറിയാണോ കളിക്കാരന് കാര്‍ഡ് നല്‍കിയത്, തുടങ്ങിയവയാണിത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് നീതി ഉറപ്പാക്കുകയാണ് അസിസ്റ്റന്റ് റഫറി ചെയ്യുന്നത്.
ഇറ്റലി, നെതര്‍ലന്‍ഡ്സ് ഒഴികെയുള്ള ലോക ഫുട്ബോളിലെ വമ്പന്മാരെല്ലാം തന്നെ റഷ്യയില്‍ കിരീടം പ്രതീക്ഷിച്ച് എത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി, റണ്ണറപ്പായ അര്‍ജന്റീന, കരുത്തരായ ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്, ഉറുഗ്വെ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയവരെല്ലാം റഷ്യയിലെത്തിക്കഴിഞ്ഞു. രണ്ട് നവാഗതരുമുണ്ട് ഇത്തവണ. യൂറോപ്പില്‍ നിന്ന് ഐസ്ലന്ഡും കോണ്‍കകാഫ് മേഖലയില്‍ നിന്ന് പനാമയും. ഇനിയുള്ള നാളുകള്‍ സൂപ്പര്‍താരങ്ങളുടെ തകര്‍പ്പന്‍ ഗോളുകളും പ്ലേ മേക്കര്‍മാരുടെ സുന്ദരമായ ഡ്രിബ്ലിങ്ങുകളും പ്രതിരോധത്തിലെ കരുത്തന്മാരുടെ കടുത്ത ടാക്ലിങ്ങുകളും ഗോള്‍കീപ്പര്‍മാരുടെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകളും കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാല്‍പ്പന്തുകളിലെ നെഞ്ചേറ്റുന്ന ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: