മോസ്കോ: ഫുട്ബോള്‍ എന്ന കായിക വിനോദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നത്തെ ഈ പ്രശസ്തിയിലേക്ക് ഉയര്‍ന്നത് 1930-ല്‍ ആരംഭിച്ച ലോക ചാമ്പ്യന്‍ഷിപ്പോടെയാണ്. 1970-വരെ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിച്ചിരുന്നത് യൂള്‍റിമേ കപ്പായിരുന്നു. മൂന്ന് തവണ ലോക ജേതാക്കളാകുന്നവര്‍ക്ക് ഈ കപ്പ് സ്വന്തമാക്കാമെന്ന വ്യവസ്ഥയും നിലവിലുണ്ടായിരുന്നു. തുടര്‍ന്ന് ബ്രസീല്‍ മൂന്ന് തവണ ലോകചാമ്പ്യന്മാരാവുകയും കപ്പ് അവര്‍ സ്വന്തമാക്കുകയും ചെയ്തു. അതിനുശേഷം 1974-ലാണ് ഇന്നത്തെ ലോകകപ്പ് കിരീടം രൂപകല്പന ചെയ്തത്. ജര്‍മ്മനിയാണ് നിലവിലെ ലോക ചാമ്പ്യന്മാര്. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മ്മനി ലോകകപ്പിലെ നാലാം കിരീടം നേടിയത്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യം മുതല്‍ ഏറ്റവും ചെറിയ രാജ്യം വരെ കളിയിലെ കേമത്തം മാറ്റുരയ്ക്കുന്നതിനാണ് നാലാണ്ടുകൂടുമ്പോള്‍ ഒരു നാട്ടില്‍ ഒത്തുകൂടുന്നത്. മാലോകരെല്ലാം കണ്ണുംകാതും അര്‍പ്പിച്ച് വീര്‍പ്പടക്കിയും ആരവങ്ങള്‍ മുഴക്കിയും കൂടെകൂടുന്നു. പന്തുംകൊണ്ട് പായുന്ന കളിക്കാരന്റെ കാലില്‍ മനസ്സുറപ്പിച്ച് ഗോള്‍വല ചലിപ്പിക്കാന്‍ വെമ്പുന്ന പ്രേക്ഷകമനസ്സ്….. ഇത് ഫുട്ബോളിന് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് മാധ്യമങ്ങളിലൂടെ മാത്രം കണ്ടുപരിചയിച്ച പ്രതിഭാധനരായ കളിക്കാരെ പ്രണയിക്കാന്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കാല്‍പ്പന്തുകളി പ്രേമികള്‍ക്ക് സാധിക്കുന്നത്.
ഈ ആവേശവും സഹസ്രകോടി ജനങ്ങള്‍ നല്കുന്ന അംഗീകാരവും കണ്ടുകൊണ്ടുതന്നെയാണ് നാലാണ്ട് കൂടുന്ന ഫുട്ബോള്‍ മഹാമഹത്തിന് ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ മുതല്‍ സമ്പന്നര്‍ വരെയുള്ള രാജ്യങ്ങള്‍ വന്നെത്തുന്നത്. ഇവിടെ സമ്പന്നതയും ദരിദ്രതയും അളക്കുന്നത് ഗോളുകളിലൂടെയാണ്. ഇവിടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ സമ്പന്നരാവും. എങ്കിലും കളിയുടെ ആവേശവും വാശിയും കുറയുന്നില്ല. ഇത് ഫുട്ബോളിന് മാത്രം അവകാശപ്പെട്ടതാണ്. നനുത്ത പുല്‍ത്തടത്തില്‍ നിന്ന് പൊട്ടിക്കരഞ്ഞ് പിന്‍വാങ്ങുന്നവരും സന്തോഷം കൊണ്ട് നിയന്ത്രണം വിട്ട് ആഹ്ലാദം പൊട്ടിക്കരച്ചിലായി രൂപാന്തരപ്പെടുന്നതും ഫുട്ബോളിന്റെ മാത്രം സവിശേഷതയാണ്. അങ്ങിനെ വാശിയുടെ കളി എന്നതിനപ്പുറം വൈകാരിക മുഹൂര്‍ത്തങ്ങളുടെ സന്ദര്‍ഭവും കൂടിയാണ് ഫുട്ബോള്‍. പുല്‍മൈതാനത്ത് പന്ത് ഉരുളുന്നത് കോടിക്കണക്കിന് മനസ്സുകളുടെ അനന്തമായ ഉദ്വേഗങ്ങളിലേക്കാണ്. അത് ചെന്ന് അവസാനിക്കുന്നതോ വലകാക്കുന്നവനെ കബളിപ്പിച്ചുമാണ്. ഇങ്ങനെ ഒട്ടനവധി അവിസ്മരണീയ വേളകള്‍ക്ക് ചടുലവേഗം പകരുന്നവരാണ് കളിക്കളത്തിലെ 22 കളിക്കാര്‍.
1930-ലെ ആദ്യ ലോകകപ്പില്‍ 13 രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇന്ന് അത് 32 രാജ്യങ്ങളില്‍ എത്തിനില്‍ക്കുന്നു. ആതിഥേയര്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ പടവെട്ടി 31 രാജ്യങ്ങള്‍കൂടി ലോകകപ്പില്‍ മാറ്റുരയ്ക്കുന്നു. എന്നിട്ടും തീരുന്നില്ലല്ലോ ആ വാശി. ആ 32-ല്‍ കേമനാര്? അതില്‍തന്നെ വ്യക്തിഗത കേമനാര്? ഇവിടെ മത്സരത്തിന്റെ മാനങ്ങള്‍ പലതായിത്തീരുന്നു. ഓരോ രാഷ്ട്രവും ജനതയും കപ്പ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ 32 ടീമുകളും കപ്പ് തങ്ങള്‍ക്കാണെന്ന് സ്വപ്നം കാണുന്നു.
എന്നാല്‍ വീറും വാശിയും ആവേശവുമെല്ലാം സഹകളിക്കാരിലേക്ക് സന്നിവേശിപ്പിച്ച് വിജയഗോള്‍ നേടുന്നതിന്, അഥവാ മുന്‍നിര കളിക്കാരെ കേമന്മാരാക്കുന്നതിന്, സര്‍വോപരി സ്വന്തം ടീമിനെയും രാജ്യത്തെയും വിജയപഥത്തിലെത്തിക്കാന്‍ ത്യാഗോജ്ജ്വല പോരാട്ടം നടത്തുന്നവരെയും കാല്‍പ്പന്തുകളിയില്‍ കാണാം. 1986-ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മറഡോണയും 1998-ല്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും നടത്തിയപോലെ. ഇങ്ങനെ സ്വന്തം തോളിലേറ്റി ടീമിനെയും വിജയത്തിന്റെ പരകോടിയിലെത്തിച്ച പ്ലേ മേക്കര്‍മാരും വന്മതിലുകളും ഒട്ടനവധിയുണ്ട്. ഫുട്ബോള്‍ മൈതാനങ്ങളില്‍ അവരാണ് പിന്നീട് ഇതിഹാസ സവിശേഷതയുമായി തലയെടുത്തുനില്‍ക്കുന്നത്.
കിക്കോഫിനുള്ള വിസില്‍ ഇന്ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ രാത്രി 8.30ന് മുഴങ്ങും. ഇനി ഒന്നേ അറിയാനുള്ളൂ. അടര്‍ക്കളത്തിലെ പോരാളിയെപ്പോലെ ആയുധം നഷ്ടപ്പെടാതെ വിജയം വരിക്കുന്നതാര്? അവന്റെ ടീമേത്? കിരീടവും ചെങ്കോലും പൊരുതി നേടുന്നതുപോലെ സ്വര്ണപന്തും പാദുകവും ആര്‍ക്ക്? ആസ്വാദക ലക്ഷങ്ങളുടെ മനസ്സ് കൂട്ടിക്കിഴിക്കലുകളും താരതമ്യ പഠനങ്ങളും അനുമാനങ്ങളുമെല്ലാം ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. അന്ത്യവിസില്‍ മുഴങ്ങുന്നതുവരെ നില്ക്കുന്ന രാജ്യങ്ങളേത്? ഈ സമസ്യാപൂരണത്തിന് നാളുകള്‍ അധികമില്ല. കാരണം ഈ മഹാമഹത്തിന് വേണ്ടി കാത്തിരുന്ന നാല് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമില്ലല്ലോ 32 ദിനരാത്രങ്ങള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: