തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തിയായി തുടരുന്നു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്ടെ മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍ ഭീഷണി തുടരുകയാണ്. ജീരകപ്പാറ വനത്തിനുള്ളിലും വെള്ളരി മലയുടെ ഉള്‍ഭാഗങ്ങളിലും ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടലിനെയും കുന്നിടിച്ചലിനെയും തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാടിലും കണ്ണൂരിലും കനത്ത മഴ തുടരുകയാണ്. കണ്ണൂരിന്റെ മലയോര മേഖലയായ ഇരിട്ടിയില്‍ ഉരുള്‍പൊട്ടി. ഇടുക്കിയിലും മഴ തുടരുകയാണ്. അനവധി വീടുകളാണ് മഴയില്‍ തകര്‍ന്നിരിക്കുന്നത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: