ന്യൂദല്‍ഹി: അണക്കെട്ടുകളുടെ സുരക്ഷിതത്വം, മേല്‍നോട്ട ചുമതല തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല ഇനി ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്. ഡാമുകളുടെ സുരക്ഷാ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്ന ഡാം സുരക്ഷ ബില്‍-2018 കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ബില്ലിലെ വ്യവസ്ഥ പ്രകാരം ദേശീയതലത്തില്‍ ഡാം സുരക്ഷ സമിതി, ഡാം സുരക്ഷ അതോറിറ്റി എന്നിവ രൂപവത്കരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലും ഡാം സുരക്ഷ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം. അണക്കെട്ടുകളുടെ കാര്യത്തില്‍ നയപരവും സാങ്കേതികവുമായ ഉപദേശ നിര്‍ദേശങ്ങള്‍ സുരക്ഷസമിതി നല്‍കും. അതേസമയം, കൂടുതല്‍ വിപുലമായ അധികാരങ്ങള്‍ സുരക്ഷ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ അണക്കെട്ട് മറ്റൊരു സംസ്ഥാനത്തിന്റെ ഭൂപ്രദേശത്താണെങ്കില്, സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഡാം സുരക്ഷ സ്ഥാപനമെന്ന ഉത്തരവാദിത്തം ദേശീയ അതോറിറ്റി മുഖേന നിര്‍വഹിക്കാമെന്ന് ബില്ലില്‍ പറയുന്നു.
പുതിയ അണക്കെട്ടുകളുടെ നിര്‍മാണം, രൂപകല്പന, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താന്‍ യോഗ്യമെന്ന് കാണുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും അതോറിറ്റിയായിരിക്കും. രാജ്യത്ത് 5200 അണക്കെട്ടുകളുണ്ട്. 450ഓളം ചെറുതും വലുതുമായ ഡാമുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. അവയുടെ സുരക്ഷക്ക് ഏകീകൃത നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പുതിയ നിയമനിര്‍മാണം സഹായകമാവുമെന്ന് മന്ത്രി പീയുഷ് ഗോയല്‍ മന്ത്രിസഭ യോഗത്തിനുശേഷം വിശദീകരിച്ചു.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട കേരള, തമിഴ്നാട് തര്‍ക്കത്തിലേക്ക് പുതിയ നിയമനിര്‍മാണം പ്രധാനമായും കടന്നുവരുന്നത് ഇവിടെയാണ്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ പരിശോധിച്ച് ഉചിതമായ പരിഹാരം മുന്നോട്ടുവെക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: