ശ്രീനഗര്‍: ജമ്മു കശ്മീലെ ബന്ദിപ്പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ടു ഭീകരരെ കൊന്നിട്ടുമുണ്ട്. ഷമാമി സിങ്ങാ (26)ണ് വീരമൃത്യു വരിച്ചത്. പാണാര് വനത്തില്‍ ഭീകരരുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ മരിച്ചത്.
അതിനിടെ പുല്‍വാമയില്‍ നിന്ന്, വീട്ടില്‍ അവധിക്കെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. പൂഞ്ച് സ്വദേശിയായ 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന് ഔറംഗസീബിനെയാണ് തട്ടിക്കൊണ്ടുപോയത്. ഭീകരരും പോലീസും തമ്മില്‍ സ്ഥിരമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഷോപ്പിയാനിലാണ് സൈനികനെ നിയോഗിച്ചിരുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൈന്യം തുടരുകയാണ്.
ഔറംഗസീബ് ഭീകരരുടെ നോട്ടപ്പുള്ളിയായിരുന്നു. സമീര്‍ ടൈഗര്‍ എന്ന ഹിസ്ബുള്‍ ഭീകരനെ വധിച്ച സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. ഇയാളുടെ വധം ഹിസ്ബുളിന് വലിയ അടിയായിരുന്നു. ഇയാള്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്തയാളായിരുന്നു. ഈ പകയാണ് ഭീകരര്‍ക്ക് ഔറംഗസീബിനോടുള്ളത്. മേജര്‍ റോഹിത് ശുക്ലയുടെ സഹായിയാണ് ഔറംഗസീബ്. റോഹിതിനെ വെല്ലുവിളിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ടൈഗറിനെ റോഹിത് നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വധിച്ചത്.
കഴിഞ്ഞ വര്‍ഷം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഉമര്ഫായിസ് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. റംസാന് വെടിനിര്‍ത്തല്‍ ഭീകരര്‍ ദുരുപയോഗം ചെയ്തെന്ന് വിദഗ്ധരുടെ അഭിപ്രായം.
പ്രശ്നം പരിഹരിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കണമെന്ന് പ്രമുഖ പ്രതിരോധ വിദഗ്ധന്‍ പികെ സെഗാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: