ചെന്നൈ: തമിഴ്നാട്ടില്‍ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് ചോദ്യം ചെയ്തുള്ള കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ ഉത്തരവ് ശരിവച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ അതിനോട് വിയോജിച്ചു. തുടര്‍ന്ന് കേസ് മൂന്നാമതൊരു ജഡ്ജിയുടെ പരിഗണനയ്ക്ക് വിട്ടു.
അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ദിനകരനൊപ്പം പോയ 18 എംഎല്‍എമാരെയാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു നടപടി.
പളനിസാമി സര്‍ക്കാരിനെ താഴെയിറക്കാനായി എംഎല്‍എമാരെ പ്രത്യേക റിസോര്‍ട്ടില്‍ പാര്‍പ്പിച്ചായിരുന്നു ദിനകരന്റെ കളി. ദിനകരനൊപ്പം ചേര്‍ന്ന 19 എഡിഎംകെ എംഎല്‍എമാര്‍ക്ക് ചീഫ് വിപ്പിന്റെ നിര്‍ദ്ദേശപ്രകാരം നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എസ്.ടി.കെ.ജക്കയ്യന്‍ ഒഴികെയുള്ള വിമത എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയോ മറ്റ് പാര്‍ട്ടികളില്‍ അംഗത്വം നേടുകയോ ചെയ്യാത്ത പക്ഷമാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.
ഇ.പി.എസ്- ഒ.പി.എസ് പക്ഷങ്ങള്‍ യോജിച്ചപ്പോഴാണ് എംഎല്‍എമാര്‍ ദിനകരന് പക്ഷത്തേക്ക്കൂറുമാറിയത്. പതിനെട്ട് എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ നിയമസഭയില്‍ ഇനി 215 എംഎല്‍എമാര്‍ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: