കോട്ടയം: കെവിന് വധക്കേസിലെ പ്രതി പോലീസ് നോക്കിനില്‍ക്കെ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സ്വമേധയാ കേസെടുത്തത്. കേസിലെ ഏഴാം പ്രതി ഷെഫിന് ആണ് കോടതി വളപ്പില്‍ വെച്ച് വീഡിയോ കോളിംഗ് നടത്തിയത്. ഷെഫിനെ കൂടാതെ ഫോണ്‍ കൊടുത്ത ബന്ധവും വീഡിയോ കോളിലൂടെ സംസാരിച്ചവരും പ്രതികളാകും.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന് ബന്ധുവായ യുവതിയുടെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്. നിറഞ്ഞ ചിരിയോടെയായിരുന്നു ഷെഫിന്റെ ഭാവങ്ങളും ഇരിപ്പും. എല്ലാം കണ്ടും അറിഞ്ഞും സമീപത്ത് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. കെവിന് കൊലക്കേസിലെ പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് തുടരുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: