ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ലഫ്. ഗവര്‍ണറുടെ വസതിക്കു മുമ്പില്‍ നടത്തുന്ന സമരപ്പന്തലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പോസ്റ്റര്‍ പതിച്ചതില്‍ വന്‍ പ്രതിഷേധം.
വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക്് ലഫ്.ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് മൂന്നു മന്ത്രിമാരും നിരാഹാര സമരം നടത്തുന്നത്. സമരം നാല് ദിവസം പിന്നിടവെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചതിനു പിന്നില്‍ എഎപി എംഎല്‍എ അല്‍ക്ക ലാംബയോ അവരുടെ അനുയായികളോ ആയിരിക്കാമെന്നാണ് ആക്ഷേപം.
അതേസമയം പോസ്റ്റര്‍ പതിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയായിരിക്കുമെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ വിവാദമുണ്ടാക്കാന്‍ കരുതിക്കൂട്ടി പോസ്റ്റര്‍ പതിച്ചതായിരിക്കുമെന്ന് അല്‍ക്ക ലാംബ എംഎല്‍എ പ്രതികരിച്ചു.
ഭാരതീയര്‍ക്ക് അടല്‍ ബിഹാരി വാജ്പേയി പിതൃതുല്യനാണ്. അതിനാല്‍ തന്നെ പബ്ലിസിറ്റിക്കായി അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്ററുകള്‍ ആരും പതിക്കുമെന്ന് കരുതുന്നില്ല. ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടി മാത്രമേ ചെയ്യുകയുള്ളുവെന്ന് ദല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: