കോട്ടയം: അഗ്നിരക്ഷാസേവന വകുപ്പിലെ ഏതാനും തസ്തികകളില്‍ പുനര്‍നാമകരണം നടത്തി ഉത്തരവായി. ഡിവിഷണല്‍ ഓഫീസര്‍ എന്ന തസ്തികയെ റിജിയണല്‍ ഫയര്‍ ഓഫീസറെന്നും, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസറെ ജില്ലാ ഫയര്‍ ഓഫീസര്‍ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. പേരില്‍ മാത്രമെ മാറ്റമുണ്ടാവുകയുള്ളു. ചുമതലകളിലും ശമ്പള സെ്കയിലിലും മറ്റ് അലവന്‍സുകളിലും മാറ്റമുണ്ടാകില്ലെന്ന് അഗ്നിരക്ഷ സേവന ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
ആള്‍ശേഷി കൂട്ടുന്നതിന്റെ ഭാഗമായി വനിതകളെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഫയര്‍ വുമണ്‍ എന്ന തസ്തികയില്‍ 100 പേര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലകളില്‍ അഞ്ച് വീതവും നിയമിക്കും. വകുപ്പില്‍ വനിതകളെ നിയമിക്കുന്ന നാലാമത്തെ സംസ്ഥാനമാകും കേരളം.
അഗ്നിരക്ഷാ സേവനസേനയെ നവീകരിക്കുന്നതിനൊപ്പം കാര്യനിര്‍വഹണശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. തസ്തികകളുടെ പുനര്‍നാമകരണം ചെയ്യുന്നതിനൊപ്പം താഴെത്തട്ടില്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: