കണ്ണൂര്‍: കഴിഞ്ഞ പതിനൊന്ന് നാളുകളായി ലക്ഷക്കണക്കിന് ഭക്തരെ ആത്മീയ നിര്‍വൃതിയിലാറാടിച്ച് കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്ര സന്നിധിയില്‍ നടന്നുവന്ന അതിരുദ്ര മഹായജ്ഞത്തിന് ഇന്നലെ ഉച്ചയ്ക്ക് നടന്ന വിശ്വശാന്തി പ്രാര്‍ത്ഥനയോടെ സമാപനമായി. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് ഒരു കോടിയോളം ഭക്തജനങ്ങള്‍ യജ്ഞഭൂമിയിലെത്തി ആത്മീയതയുടെ ആനന്ദാനുഭൂതി അനുഭവിച്ചറിഞ്ഞു. സമാപന ദിവസമായ ഇന്നലെ പതിനായിരങ്ങളാണ് അതിരാവിലെ അഞ്ചു മണിതൊട്ട് യജ്ഞവേദിയിലേക്ക് പ്രവഹിച്ചത്.
സമാപനത്തോടനുബന്ധിച്ച് പാലക്കാട് തപോവരിഷ്ഠാശ്രമത്തിലെ തഥാതന് സ്വാമികളുടേയും ശിഷ്യരുടേയും കാര്‍മ്മികത്വത്തില്‍ വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം നടന്നു. പ്രണവാക്ഷരമായ ‘ഓം’ങ്കാരനാദ ബ്രഹ്മോച്ചാരണത്താല് മുഖരിതമായ അന്തരീക്ഷത്തില്‍ ലോകത്തിന്റെ സര്‍വൈശ്വര്യത്തിന് വിശ്വശാന്തി പ്രാര്‍ത്ഥന നടന്നത്.
അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് ഇന്നലെ യജ്ഞം ആരംഭിച്ചത്. തുടര്‍ന്ന് യജ്ഞശാലയില്‍ ശ്രീരുദ്രകലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്രജപം എന്നിവ നടന്നു. യജ്ഞമുഖ്യ ഉപദേഷ്ടാവ് ആചാര്യ എല്‍.ഗിരീഷ്കുമാര്‍ ശ്രീരുദ്ര സന്ദേശം നല്കി. 10 മണിയോടെ നടന്ന വസോര്‍ധാര പൂജ, അതിരുദ്രാഭിഷേകം എന്നിവയോടെ യജ്ഞശാലയിലെ യജ്ഞകര്മ്മങ്ങള്ക്ക് പരിസമാപ്തിയായി.
സഭാഗൃഹത്തില്‍ രാവിലെ പ്രമുഖ യുവജ്യോതിഷന് കെ.ഇ.പെരളം മണികണ്ഠനെ ‘പ്രാശ്നിക രത്നം’ പുരസ്കാരം നല്കി ആദരിച്ചു. കൃഷ്ണ വിഗ്രഹവും മംഗളപത്രവും ആചാര്യ എല്‍.ഗിരീഷ്കുമാര്‍ മണികണ്ഠന് നല്കി. സദനം നാരായണന്, നരിക്കോട് ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് സഭാഗൃഹത്തില്‍ സമാപന സമ്മേളനം നടന്നു. പാലക്കാട് തപോവരിഷ്ഠാശ്രമത്തിലെ തഥാതന് സ്വാമികള്‍ പ്രഭാഷണം നടത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം നടന്നു. യജ്ഞസമിതി ചെയര്മാന് പഞ്ചിക്കല്‍ നാരായണന് അധ്യക്ഷത വഹിച്ചു. യജ്ഞ ഉപദേഷ്ടാവ് എം.ശ്രീധരന് നമ്പൂതിരി ആമുഖ ഭാഷണം നടത്തി. തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട് വേണുപറമ്പില് കൃഷ്ണന് നമ്പൂതിരി, കരുമാരത്ത് ഇല്ലത്ത് നാരായണന് നമ്പൂതിരി, അഴീക്കോട് ശാന്തിമഠം ആശ്രമത്തിലെ സ്വാമി ആത്മചൈതന്യ, പയ്യന്നൂര്‍ ചീമേനി അവധൂതാശ്രമത്തിലെ സാധു വിനോദ്ജി, യജ്ഞ സമിതി ജന.സെക്രട്ടറി രവീന്ദ്രനാഥ് ചേലേരി, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, എം.കെ.വിനോദ്, അഡ്വ.ഇ.കെ.സന്തോഷ്, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. യജ്ഞസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി.മുരളിമോഹനന്‍ സ്വാഗതവും കണ്‍വീനര്‍ പി.വി.ചന്ദ്രഭാനു നന്ദിയും പറഞ്ഞു. ആചാര്യ എല്‍.ഗിരീഷ്കുമാര്‍ യജ്ഞസമാപന സന്ദേശം നല്കി. തുടര്‍ന്ന് ശാന്തി മന്ത്രത്തോടെ യജ്ഞത്തിന് കൊടിയിറങ്ങി. തുടര്‍ന്ന് വെടിമരുന്ന് പ്രയോഗവും നടന്നു. സമാപന ചടങ്ങില്‍ വെച്ച് യജ്ഞവേദിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നിരവധി പേരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.
ഭക്ഷണ കമ്മറ്റി ചെയര്മാന് എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, മധുസൂദനന് ആചാരി, അനില്‍കുമാര്‍ (പന്തല്‍), രാജന് കണ്ണൂര്‍ (ലൈറ്റ് ആന്റ് സൗണ്ട്), അനില്‍കുമാര്‍, സുന്ദരേശ്വരന് നമ്പീശന്, കൈപ്രം വാസുദേവന്‍ നമ്പൂതിരി, മാധ്യമ പ്രവര്‍ത്തകരായ കെ.എന്‍.രാജു (കണ്ണൂര്‍ വിഷന്‍), ബൈജു ചാലാടന് (സീല്‍ ടിവി), രഞ്ജിത്ത് നാരായണന് (ഫോട്ടോഗ്രാഫര്‍, ജന്മഭൂമി) തുടങ്ങിയവരെയാണ് ആദരിച്ചത്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: