കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം തേടി പ്രതിയായ നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി ജൂലായ് നാലിന് പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിക്കവെ കേസില്‍ വിചാരണ നടപടി വൈകിപ്പിക്കാനാണ് ഇത്തരമൊരു ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിലെത്തിയതെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞൂ.
കേസിലെ പ്രതികള്‍ പറഞ്ഞ നുണയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും ആരോപിച്ചാണ് ദിലീപ് സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജൂണ്‍ 26 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ നടത്തുന്നത് പരിഗണിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു ഹര്‍ജി വിചാരണ വൈകിപ്പിക്കാനാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഡിജിപിയടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നാണ് ദിലീപിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: