തിരുവനന്തപുരം: ആയുര്‍വേദവും യോഗയും സംയോജിപ്പിച്ചുള്ള ടൂറിസത്തിനാണ് കേരളം പ്രാമുഖ്യം നല്‍കേണ്ടതെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് യെശോ നായിക് പറഞ്ഞു. കേരളത്തെ ആഗോള യോഗാ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ‘യോഗാ അംബാസഡര്‍ ടൂര്‍’ കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആയുര്‍വേദ ചികിത്സയില്യോഗക്ക് വളരെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതിനാവശ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് പിന്നീട് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23 രാജ്യങ്ങളിലെ അറുപതോളം യോഗ അംബാസിഡര്‍മാര്‍ക്ക് വേണ്ടി കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21 വരെയാണ് യോഗ ടൂര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ചടങ്ങില്‍ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മന്ത്രാലയം ജോയിന്റ്സെക്രട്ടറി രഞ്ജിത്ത്കുമാര്‍, കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. അറ്റോയ് പ്രസിഡന്റ് അനീഷ്കുമാര്‍ സ്വാഗതവും കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: