മോസ്കോ: 21-ാമത് ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് മിന്നുന്ന ജയം. ഗ്രൂപ്പ് എയിലെ കളിയില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഏഷ്യന്‍ പ്രതീക്ഷകളുമായെത്തിയ സൗദി അറേബ്യയെ ലെനിന്റെ നാട്ടുകാര്‍ തകര്‍ത്തു. 1990നുശേഷം ആദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയ റഷ്യക്ക് ആധികാരികമായ വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞത് വരും മത്സരങ്ങൡ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും.
രണ്ട് ഗോള്‍ നേടിയ ചെറിഷേവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് റഷ്യക്ക് വിജയത്തിന്റെ പ്രത്യേകത. 43-ാം മിനിറ്റിലും മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പുമാണ് ചെറിഷേവിന്റെ ഗോളുകള്‍. 12-ാം മിനിറ്റില്‍ ഗസിന്സ്കിയും 71-ാം മിനിറ്റില്‍ അര്‍ടെം സ്യുബയും ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുന്‍പ് ഫ്രീ കിക്കിലൂടെ ഗൊളോവിനുമാണ് ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ് പിന്‍വാങ്ങിയ അലന് സഖയേവിന് പകരമാണ് ചെറിഷേവ് കളിത്തിലെത്തിയത്. 70-ാം മിനിറ്റില്‍ സൊമലോവിന് പകരക്കാരനായാണ് സ്യുബ ഗ്രൗണ്ടിലെത്തിയത്. പന്ത് കൈവശം വെക്കുന്നതില്‍ സൗദി നേരിയ മുന്‍തൂക്കം നേടിയെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞത് റഷ്യയായിരുന്നു. ദുര്‍ബലമായ പ്രതിരോധവും സൗദിക്ക് തിരിച്ചടിയായി.
വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം നടന്ന ഉദ്ഘാടന മത്സരത്തിന്റെ തുടക്കത്തില്‍ സൗദി അബേറ്യ മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും റഷ്യന്‍ പ്രതിരോധം അവയെല്ലാം വിഫലമാക്കി. സൗദിയുടെ ആക്രമണങ്ങള്‍ക്ക് അതിവേഗത്തിലുള്ള പ്രത്യാക്രമണവുമായി റഷ്യക്കാര്‍ തിരിച്ചടി തുടങ്ങിയതോടെ സ്റ്റേഡിയത്തില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ ആവേശത്തിലായി. അത്തരമൊരു പ്രത്യാക്രമണത്തിനൊടുവിലാണ് റഷ്യ ആദ്യ ഗോള്‍ നേടിയത്. റഷ്യയുടെ അതിവേഗ മുന്നേറ്റം സൗദി പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണറിനുശേഷം ഗോളോവിന് തൊടുത്ത ക്രോസിന് ഉയര്‍ന്നുചാടിയ ഗസിന്‍സ്കി ഒന്നാന്തരം ഹെഡ്ഡറിലൂടെ പന്ത് സൗദി വലയിലെത്തിച്ചു. ഈ ലോകകപ്പിലെ ആദ്യഗോള്‍. സൗദി പ്രതിരോധത്തിന്റെ പാളിച്ചയും ഗോളിന് തുണയായി.
ലീഡ് നേടിയശേഷം റഷ്യന്‍ മുന്നേറ്റങ്ങളുടെ പെരുമഴയായിരുന്നു. പലവതവണ സൗദി ഗോള്‍മുഖത്തേക്ക് അവര്‍ അപകടകരമായ റെയ്ഡ് നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. സൗദി ഗോളിയുടെ മിന്നുന്ന ചില രക്ഷപ്പെടുത്തലുകളും അവര്‍ക്ക് തുണയായി. 35-ാം മിനിറ്റില്‍ സൊമൊലോവിന്റെ കൗണ്ടര്‍ അറ്റാക്ക്. അതിവേഗത്തില്‍ മുന്നേറിയ സൊമലോവ് പന്ത് ഗൊലോവിന് കൈമാറി. എന്നാല്‍ കിക്കെടുക്കുന്നതിന് മുമ്പ് ഒസാമയുടെ മികച്ച ടാക്കിള്‍.ഗൊലോവിന് പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 43-ാം മിനിറ്റില്‍ റഷ്യ ലീഡ് ഉയര്‍ത്തി. ഇത്തവണയും ഗോള്‍ പിറന്നത് കൗണ്ടര്‍ അറ്റാക്കില്‍നിന്ന്. ഇടതുവിങ്ങില്‍ നിന്ന് ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് ചെറിഷേവിന്റെ കാലുകളില്‍. തന്നെ തടയാനെത്തിയ രണ്ട് സൗദി പ്രതിരോധതാരങ്ങളെ വീഴ്ത്തി ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് സൗദി ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക്. ഇതോടെ ആദ്യപകുതിയില്‍ റഷ്യ 2-0ന് മുന്നില്‍.
രണ്ടാം പകുതിയിലും റഷ്യന്‍ വിപ്ലവമായിരുന്നു മൈതാനത്ത്. ഇടയ്ക്ക് സൗദിയും ചില മുന്നേറ്റങ്ങള്‍ നടത്തി. 56-ാം മിനിറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും അല്‍ ജാസിമിന് മുതലാക്കാനായില്ല. 70-ാം മിനിറ്റില്‍ സൊമലോവിന് പകരം സ്യുബ കളത്തില്‍. തൊട്ടടുത്ത മിനിറ്റില്‍ സ്യുബയുടെ വക അടുത്ത പ്രഹരം. വലതുവിങില്‍ നിന്ന് അലക്സാണ്ടര്‍ ഗൊളോവിന് നല്കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സ്യുബ വലയിലെത്തിച്ചു. കളിയുടെ പരിക്ക് സമയത്ത് ചെറിഷേവ് രണ്ടാമത്തെയും ടീമിന്റെ നാലാം ഗോളും നേടി. പിന്നീട് ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗൊളോവിനും ലക്ഷ്യം കണ്ടതോടെ സൗദിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.
19ന് അടുത്ത മത്സരത്തില്‍ റഷ്യ ഈജീപ്തിനെയും സൗദി ഉറുഗ്വെയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: