കോഴിക്കോട്: ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായില്ല. മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്രആഭ്യന്തര സഹ മന്ത്രിയായിരുന്ന കാലത്താണ് ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റ് കോഴിക്കോട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് പ്രഖ്യാപനം നടത്തിയെന്നല്ലാതെ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളുണ്ടായില്ല. കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമിയോ മറ്റു സൗകര്യങ്ങളോ അന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കിയതുമില്ല.
ഇപ്പോള്‍ എറണാകുളത്താണ് കേന്ദ്രം സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലം കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങളായി. സേനയുടെ കേരളത്തിലെ യൂണിറ്റ് തൃശ്ശൂരിലെ ഒരു കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. അവിടെ നിന്നുള്ള സംഘമാണ് കോഴിക്കോട് കട്ടിപ്പാറയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുണ്ടെന്ന് 2009ല്‍ നടത്തിയ പഠനത്തെത്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മലബാര്‍ മേഖലയില്‍ കോഴിക്കോട് കേന്ദ്രമായി ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥിരം യൂണിറ്റ് തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. കോഴിക്കോട് ജില്ലയില്‍ 26 വില്ലേജുകളില്‍ മലവെള്ളപാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നായിരുന്നു പഠന റിപ്പോര്‍ട്ട്.
2010ല്‍ ജൂലൈ മാസത്തിലാണ് വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തില്‍ ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങിയത്. ഒരു അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലെ ഉദ്യോഗസ്ഥനടക്കം 41 പേരായിരുന്നു യൂണിറ്റില്‍. എന്നാല്‍ ഒരു വര്‍ഷം മാത്രമാണ് യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചത്. 2011ല്‍ ശബരിമലയില്‍ പീരുമേടുണ്ടായ ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നും പോയ യൂണിറ്റ് പിന്നീട് തിരിച്ചുവന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: