തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ് പോലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ആശുപത്രിയില്‍. ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് പോലീസുകാരനെതിരെ കേസെടുക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് വനിതാ സിഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് എഡിജിപിയുടെ മകളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയ്ക്കെതിരെയാണ് പോലീസ് ഡ്രൈവര്‍ ഗവാസ്ക്കാര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ രാവിലെയാണ് സംഭവം.
പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയേയും മകള്‍ സ്നിഗ്ധയേയും കനകക്കുന്നില്‍ കൊണ്ടുപോയിരുന്നു. തലേ ദിവസം സ്നിഗ്ധയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്കര്‍ സൗഹൃദ സംഭാഷണം നടത്തി. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ ആ സമയം മുതല്‍ ഗവാസ്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. വാഹനത്തില്‍ വച്ചും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ ഗവാസ്കര്‍ വാഹനം നിര്‍ത്തി. സ്നിഗ്ധ വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടുവെങ്കിലും ഔദ്യോഗിക വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് മറന്നുവച്ച മൊബൈല്‍ എടുക്കാന്‍ എത്തിയ സ്നിഗ്ധ കഴുത്തിനു താഴെ മുതുകിലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മര്‍ദിച്ചു. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികില്‍യിലാണ്.
കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ടു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മര്‍ദനത്തിനു കാരണമായതെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍, പരാതിയെപ്പറ്റി വിശദീകരണം തേടിയെങ്കിലും എഡിജിപി പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: