കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോടിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
രക്ഷാപ്രവര്‍ത്തനത്തില്‍ പാളിച്ചയുണ്ടായതായും ചെന്നിത്തല പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായി. ജില്ലാ ഭരണകൂടവും മറ്റും അറിയിച്ചിട്ടും വൈകിട്ടോടെയാണ് ദുരന്ത നിവാരണസേന ഇവിടെ എത്തിയത്. 12 മണിക്കൂര്‍ വൈകിയാണ് സേനയുടെ സേവനം ലഭ്യമായത്.
നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനം മാത്രമാണ് നടന്നത്. ഇത്രയും വൈകാനുള്ള കാരണം ചീഫ് സെക്രട്ടറിയോട് ആരായും. മുന്‍പുണ്ടായിരുന്ന ദുരന്ത നിവാരണ സേനാ യൂണിറ്റിന്റെ പ്രവര്‍ത്തനം തമിഴ്നാട്ടിലേക്ക് മാറ്റി. കോഴിക്കോട് ആസ്ഥാനമാക്കി വടക്കന്‍ കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് ആരംഭിക്കണം.
അരിഞ്ചോലയിലെ അനധികൃത തടയണ നിര്‍മ്മാണം അറിഞ്ഞിരുന്നില്ലെന്ന പഞ്ചായത്തിന്റെ വദം പൂര്‍ണ്ണമായും വിശ്വസിക്കേണ്ടതില്ല. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിയാതെ ഇത്തരമൊരു തടയണ നിര്‍മ്മിക്കാനാവില്ല. ജലസംഭരണിയുടെ നിര്‍മ്മാണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: