പനാജി: അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം ഗോവയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്ക് മുന്‍പ് മുംബൈയിലെ ലീലാവതി ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും പരീക്കര്‍ ചികിത്സതേടിയിരുന്നു.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കുന്നതിനു മുന്‍പായി തന്റെ അഭാവത്തില്‍ ഭരണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപദേശക സമിതി അദ്ദേഹം രൂപീകരിച്ചിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ സുദിന് ധവാലികര്‍ (മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി), ഫ്രാന്‍സിസ് ഡിസൂസ (ബിജെപി.), വിജയ് സര്‍ദേശായ് (ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എന്നിവരാണ് സമിതിയംഗങ്ങള്‍. ജൂണ്‍ 30 വരെയാണ് സമിതിയുടെ കാലാവധി.
രോഗബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം മെയ് ആദ്യത്തോടെ ട്വിറ്ററില്‍ തന്റെ മടങ്ങിവരവിനെ കുറിച്ച് അറിയിച്ചിരുന്നു. 62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വിദഗ്ധ പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി പരീക്കറിന്റെ ആരോഗ്യനില മോശമാണെന്നും ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി വേണമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ പ്രതിപക്ഷം നടത്തവേയാണ് പരീക്കറുടെ തിരിച്ചുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: