ന്യൂദല്‍ഹി: മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പാക്കിസ്ഥാനില്‍ ലഷ്കറെ തൊയ്ബ സംഘടിപ്പിച്ച ക്യാമ്പില്‍ പരിശീലനം ലഭിച്ചിരുന്നതായി പാക്കിസ്ഥാന് അധികൃതര്‍ വെളിപ്പെടുത്തി. റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയിലാണ് വെളിപ്പെടുത്തലുണ്ടായത്. കേസന്വേഷിക്കുന്ന അഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ ശനിയാഴ്ച ഇതു സംബന്ധിച്ചു നല്കിയ മൊഴി ജഡ്ജി ചൗധരി ഹബിബുര്‍ റഹ്മാന് രേഖപ്പെടുത്തി. ഇവരെ പ്രോസിക്യൂഷന് സാക്ഷികളാക്കിയിരിക്കുകയാണെന്നും ഡോണ്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഭീകരാക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായി ആരോപിക്കപ്പെട്ട പ്രതി സാക്കിര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കറാച്ചി, മാനേശറാ തട്ട, മുസാഫറാബാദ് എന്നിവിടങ്ങളില്‍ നടന്ന ലഷ്കര്‍ ക്യാമ്പില്‍ പരിശീലനം ലഭിച്ചതായാണ് അവര്‍ വെളിപ്പെടുത്തിയത്. ഒക്കാറാ ജില്ലക്കാരനായ ലഖ്വി സ്ഫോടന ഉപകരണങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ മിടുക്കനാണെന്നും പറയപ്പെടുന്നു. ഇയാള്‍ പാക് അധീന കാശ്മീരിലെ ലഷ്കര്‍ കമാന്ററാണെന്നും കോടതിയെ ബോധിപ്പിച്ചു.
കറാച്ചിയുടെ സമീപമുള്ള ഗഡപ് എന്ന കടലോര പട്ടണത്തില്‍ ഭീകരാക്രമണ സംഘത്തിലെ ചിലര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും ഇന്‍സ്പെക്ടര്‍മാര്‍ കോടതിയെ അറിയിച്ചതായി പത്രം വെളിപ്പെടുത്തിയിട്ടുണ്ട്. പുറമെ നിന്നും സമ്മര്ദങ്ങളൊന്നുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി കോടതിയെ അറിയിച്ചു.
ലഷ്കര്‍ ക്യാമ്പുകളില്‍ ഈ സംഘത്തിന് പരിശീലനം നല്‍കുന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടു കണ്ടോ എന്ന് ലഖ്വിക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഖ്വാജാ മുഹമ്മദ് ഹാരിസ് ചോദിച്ചു. തങ്ങള്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയോ പരിശീലനം നല്‍കുന്നത് നേരില്‍ കാണുകയോ ചെയ്തിട്ടില്ലെന്നും ഇതെല്ലാം തങ്ങള്‍ക്ക് ചിലര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നതാണെന്നും ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു. സാക്ഷികള്‍ ഭീകരാക്രമണ പരിശീലനത്തില്‍ തന്റെ കക്ഷിയുടെ പങ്ക് നേരിട്ടു കണ്ടിട്ടില്ലെന്നും അവര്‍ തങ്ങള്‍ക്കു ലഭിച്ച രഹസ്യവിവരം ഒരിക്കലും പോലീസിനെ അറിയിച്ചിരുന്നില്ലെന്നും ലഖ്വിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: