കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ നിര്‍ഭയ കേന്ദ്രം എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലില്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി. സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിനും ചൂഷണത്തിനുമിരയാകുന്നത് തടയുക, പീഡിതരുടെ പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന കേന്ദ്രത്തിനായി ഒരു കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഈ വര്‍ഷം പത്തു ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭയ പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ജി. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനം, ജില്ല, ഗ്രാമ – നഗരസഭ എന്നീ മൂന്ന് തലങ്ങളിലായി ബഹുമുഖ പദ്ധതിയായാണ് നിര്‍ഭയയ്ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നതെന്ന് പദ്ധതിയെ കുറിച്ച് വിശദീകരിച്ച ജെന്‍ഡര്‍ ആന്റ് ചെയില്‍ഡ് പ്രൊട്ടക്ഷന്‍ ഉപദേശക ലിഡ ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയാണ് നിര്‍ഭയയുടെ കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന്. നിര്‍വഹണസമിതിയുടെ അധ്യക്ഷന്‍ സാമൂഹ്യക്ഷേമ മന്ത്രിയും ജില്ലാതല നിര്‍ഭയ സമിതികളുടെ അധ്യക്ഷന്മാര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമാണ്. പ്രാദേശികതലത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ജാഗ്രത സമിതികളും പ്രവര്‍ത്തിക്കും.
ലൈംഗികപീഡനത്തിന് ഇരയാകുന്നവരുടെ സഹായത്തിനും പുനരധിവാസത്തിനുമായി ജില്ലാതലത്തില്‍ ലൈംഗിക വാണിഭ വിരുദ്ധ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കും. ഡിവൈ.എസ്.പി പദവിയിലുള്ള ഉദ്യോഗസ്ഥനാണ് സ്ക്വാഡിന് നേതൃത്വം നല്‍കുക. സാമൂഹ്യക്ഷേമ ഓഫീസര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടന പ്രതിനിധികള്‍, മനഃശാസ്ത്ര വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരും സ്ക്വാഡിലുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും യാത്രയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് സ്റ്റേഷനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്.
1800 425 1400 എന്ന ടോള്‍ ഫ്രീ നമ്പറില്‍ നിര്‍ഭയയുടെ സേവനം ലഭിക്കും. പോലീസ് വനിത സെല്ലില്‍ 1091, ചെയില്‍ഡ് ലൈനില്‍ 1098, വനിത ഹെല്‍പ്പ് ലൈനില്‍ 9995399953 എന്നീ നമ്പറുകളിലും സഹായം തേടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: