ആലപ്പുഴ: കയറിന്റെ ആഗോളവിപണി കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി തോമസ് ഐസക്ക്. കയറിനെക്കുറിച്ച് നമ്മുടെ നാടിന് പുറത്ത് കാര്യമായ അറിവില്ല. രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയറുല്പ്പന്നങ്ങള്ക്കായുള്ള സ്റ്റാന്‍ഡ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ജമ്മുകശ്മീര്‍ സംസ്ഥാനത്തേക്കുള്ള കയര്‍ ഉല്പന്നങ്ങളുടെ ആദ്യ ലോഡ് കയര്‍ കോര്പ്പറേഷന് അങ്കണത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. തണുപ്പു കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം കയറിന് ആവശ്യക്കാരുണ്ട്. കാശ്മീരില്‍ നല്ല ഡിമാന്‍ഡ് ഉണ്ട്.
പത്തു ലക്ഷത്തില്‍ പരം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് ആദ്യഗഡുവായി ജമ്മുകശ്മീരിലേക്ക് കയര്‍ കോര്പ്പറേഷന് കയറ്റി അയയ്ക്കുന്നത്. അതിനിടെ അന്താരാഷ്ട്ര കയര്‍മേളകള്‍ നടത്തി കോടികള്‍ ചെലവഴിച്ചിട്ടും കേരളത്തിന് പുറത്ത് കയറിനെ കുറിച്ച് കാര്യമായ അറിവില്ലെന്ന മന്ത്രിയുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരി കൊളുത്തി.
കയറിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനും വിദേശരാജ്യങ്ങളിലടക്കം കയറുല്‍പ്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുമാണ് കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കയര്‍ മേളകള്‍ ആരംഭിച്ചത്. കോടികള്‍ ചെലവഴിച്ച് നടത്തിയ ഇത്തരം മേളകള്‍ നടത്തിയത് പാഴായെന്നാണ് ഐസക്കിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: