ബെംഗളൂരു: ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി പല മാര്‍ഗങ്ങളും നിര്‍ദേശിക്കാറുണ്ട്. പ്രത്യേകിച്ച് ഐടിമേഖല. സിഗ്നല്‍ ലൈറ്റുകള്‍ ഐടിമേഖലയുടെ സംഭാവനയാണ്. ഇതില്‍ നിന്ന് വിഭിന്നമായ ഉപാധിയുമായാണ് രാജസ്ഥാന് സ്വദേശി രൂപേഷ് കുമാര്‍ കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയത്. കുതിരപ്പുറത്തായിരുന്നു രൂപേഷിന്റെ സവാരി.
മത്തിക്കരയിലാണ് രൂപേഷ് താമസിക്കുന്നത്. ഇവിടെ നിന്നും ജോലി സ്ഥലത്തേക്ക് 10 കിലോമീറ്റര്‍. കനത്ത ഗതാഗത കുരുക്കില്‍ ഈ ദൂരം താണ്ടാന്‍ എടുക്കുന്നത് ഏഴുമണിക്കൂര്‍. ഉച്ചയ്ക്ക് രണ്ടിന് ജോലിക്ക് കയറാന്‍ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് ഇറങ്ങണം.
പല സ്ഥലത്തും 30-40 മിനിട്ട് ഗതാഗത കുരുക്കില്‍ പെടുന്നു. പ്രത്യേകിച്ചും ആഴ്ച അവസാന ദിവസം. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര മടുത്തതോടെയാണ് പ്രതിഷേധിക്കാന്‍ പുതു മാര്‍ഗം രൂപേഷ് തേടിയത്. ഒരു കുതിരയെ സംഘടിപ്പിച്ച് ഓഫീസിലേക്ക് യാത്രയായി. നീലഷര്‍ട്ടും കറുത്ത പാന്റും ഷൂസും അണിഞ്ഞ് തോളില്‍ ലാപ്ടോപ്പ് ബാഗും തൂക്കിയായിരുന്നു കുതിരസവാരി.
കുതിരയുടെ വശത്ത് ‘അവസാന പ്രവൃത്തി ദിവസം സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ യാത്ര’ എന്നെഴുതിയ ബോര്‍ഡും തൂക്കി. റോഡുകളില്‍ കൗതുകത്തോടെയാണ് ആള്ക്കാര് രൂപേഷിന്റെ യാത്ര കണ്ടത്. രൂപേഷിന്റെ യാത്ര ടെക്കികള്‍ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഹിറ്റായി.
രാജ്യത്ത് ഐടിയില്‍ ഒന്നാമത് നില്ക്കുന്ന ബെംഗളൂരുവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. ഇത് പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെങ്കിലും അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് രൂപേഷ് പറഞ്ഞു. ബെംഗളൂരുവില്‍ ഐടിമേഖലയില്‍ ഓഫീസില്‍ കുതിരപ്പുറത്ത് ജോലിക്കെത്തുന്ന ആദ്യ ആളായി രൂപേഷ് ചരിത്രം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: