കോഴിക്കോട്: ഐപിഎസുകാര്‍ ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിക്കുന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ. രണ്ട് മാസം മുമ്പ് ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നു.
ക്യാമ്പ് ഫോളേവേഴ്സിനെ കൊണ്ട് അടുക്കളപ്പണിയും കക്കൂസ് വൃത്തിയാക്കിക്കലും പട്ടിയെ കുളിപ്പിക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യിക്കുന്ന വിവരം ജന്മഭൂമി മാര്‍ച്ച് 9 ന് പുറത്ത് വിട്ടിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട മനുഷ്യവകാശകമ്മീഷന്‍ ആക്ടിംഗ് ചെയര്മാന് പി. മോഹനദാസ് സ്വമേധയാ കേസെടുത്തു. മുപ്പത് ദിവസത്തിനകം ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും ഡിജിപിയുടെ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ഫോളോവേഴ്സിനെ ഉള്‍പ്പെടെ അടിമപ്പണിക്ക് ഉപയോഗിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മീഷനില്‍ നിന്നും ഡിജിപി ഓഫീസിലേക്ക് വീണ്ടും കത്തയച്ചു. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം ഉണ്ടായിട്ടും സംഭവത്തില്‍ പ്രാഥമിക അന്വേഷണം പോലും ഡിജിപി നടത്തിയിട്ടില്ലെന്നാണ് വിവരം.
ഇതരസംസ്ഥാന തൊഴിലാളികളെക്കാള്‍ കഷ്ടമാണ് ക്യാമ്പ് ഫോളോവേഴ്സിന്റെ സ്ഥിതിയെന്ന് കമ്മീഷന് വിലയിരുത്തിയിരുന്നു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന് നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: