പത്തനാപുരം: റൂറല്‍ പോലീസ് ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഗണേഷിന് സുരക്ഷയൊരുക്കാന്‍ പത്തംഗ പോലീസ് സംഘം. പത്തനാപുരം സ്റ്റേഷനിലെ രണ്ട് എസ്ഐമാര്‍ക്കാണ് സുരക്ഷയുടെ ചുമതല. രണ്ട് പോലീസ് ജീപ്പുകളും എംഎല്‍എക്ക് അകമ്പടി സേവിക്കും. ഇത് കൂടാതെ ഗണേഷിന്റെ മഞ്ചള്ളൂരിലെ വസതിക്ക് മുമ്പില്‍ അഞ്ചു പോലീസുകാരും ഒരു ജീപ്പും എപ്പോഴുമുണ്ടാകും. പത്തനാപുരം സ്റ്റേഷനില്‍ ജീവനക്കാരുടെ കുറവു മൂലം കേസുകള്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുമ്പോഴാണ് പോലീസ് വകുപ്പിന്റെ അതിരുവിട്ട എംഎല്‍എ സ്നേഹം.
അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടികളുടെ പ്രതിഷേധം ഭയന്നാണ് കെ.ബി. ഗണേഷ്കുമാറിന് സുരക്ഷ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ജനകീയപ്രതിഷേധം ഭയന്ന് പൊതുപരിപാടികളില്‍ നിന്ന് ഗണേഷ് കുമാര്‍ വിട്ടുനില്‍ക്കുകയാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലാകട്ടെ മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് സംഘങ്ങളെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിനുശേഷം എംഎല്‍എയെ വിവരമറിയിക്കും. അതിനുശേഷമാണ് ഗണേഷ് പരിപാടിക്ക് എത്തുന്നത്.
റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരമുള്ള അതിരുവിട്ട സുരക്ഷാ നടപടിയില്‍ പോലീസുകാര്‍ക്കിടയിലും അമര്‍ഷമുണ്ട്. അഞ്ചല്‍ അഗസ്ത്യക്കോട് ശബരിഗിരി സ്കൂളിന് സമീപമുള്ള മരണവീട്ടില്‍ പോയി മടങ്ങവെ വീതികുറഞ്ഞ റോഡില്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണനെ (22)യും മാതാവ് ഷീനയെ (46)യും ഗണേഷ് മര്‍ദിച്ചതും അസഭ്യം പറഞ്ഞതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: