സോചി: അടി, തിരിച്ചടി, വീണ്ടും അടി, തിരിച്ചടി… അങ്ങനെ ആറ് ഗോളുകള്‍. ഒടുവില്‍ കാവ്യനീതിപോലെ സമനില… ഈ ലോകകപ്പിലെ ആദ്യ സൂപ്പര്‍ ക്ലാസ്സിക്ക് േപാരാട്ടത്തില്‍ പോര്‍ച്ചുഗലും സ്പെയിനുമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയാണ് തുല്യതയിലായത്.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന മിനിറ്റിലെ ഫ്രീകിക്ക് ഗോളാണ് പോര്‍ച്ചുഗലിന് സമനില നേടിക്കൊടുത്തത്. പോര്‍ച്ചുഗലിനായി മൂന്ന് ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ തന്നെ. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് റയല്‍ താരമായ സിആര്‍ 7 തന്റെ പേരില്‍ കുറിച്ചത്. 4, 44, 88 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോ ഗോളുകള്‍ നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക്കടിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ഇനി ഈ സൂപ്പര്‍താരത്തിന് സ്വന്തം. 33 വയസ്സും 13 ദിവസവുമാണ് ഇന്നലെ ഹാട്രിക്ക് തികയ്ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം. സ്പെയിനിനുവേണ്ടി സൂപ്പര്‍ സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റ രണ്ടും നാച്ചോ ഒരു ഗോളും നേടി. ക്രിസ്റ്റിയാനോയാണ് കളിയിലെ താരം.
രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് മൈതാനത്ത് കളിക്കാനിറങ്ങിയത്. കളിയില്‍ ആധിപത്യം സ്പെയിനിനായിരുന്നു. സ്പെയിന് 61 ശതമാനം പന്ത് കൈവശംവെച്ചു. സ്പെയിന് ആധിപത്യം നേടിയതുകൊണ്ടു മാത്രം കാര്യമുണ്ടായിരുന്നില്ല. ഇരുടീമുകളും തമ്മിലുള്ള ഏക വ്യത്യാസം സ്പാനിഷ് ടീമില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല എന്നതാണ്. കിട്ടിയ അവസരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ പന്തുമായി സ്പെയിന് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയപ്പോള്‍ പ്രതിരോധം പലപ്പോഴും പൊളിഞ്ഞു. മറുവശത്ത് ഇനിയേസ്റ്റയുടെ കളിമെനയലില് ഡീഗോ കോസ്റ്റയെ മുന്‍നിര്‍ത്തിയായിരുന്നു സ്പാനിഷ് ആക്രമണം.
കളിയുടെ നാലാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റിയിലൂടെ മുന്നില്‍. പന്തുമായി ബോക്സിലേക്ക് കുതിച്ച റൊണാള്‍ഡോയെ നാച്ചോ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത റൊണാള്‍ഡോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. പന്ത് വലയില്‍ പോര്‍ച്ചുഗല്‍ 1-0ന് മുന്നില്‍. ഈ ഗോളിന്റെ ആത്മവിശ്വാസത്തില്‍ പിന്നീട് പോര്‍ച്ചുഗലിന്റെ ഇരച്ചുകയറ്റമായിരുന്നു. മധ്യനിര ക്രിസ്റ്റിയനോയ്ക്ക് തകര്‍പ്പന്‍ പിന്തുണ നല്‍കിയതോടെ സ്പാനിഷ് പ്രതിരോധം ആടിയുലഞ്ഞു. ഇതോടെ പന്ത് കൈവശംവെച്ച് കളിയിലേക്ക് തിരിച്ചെത്താനായി സ്പാനിഷ് ശ്രമം. 25-ാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. ഡീഗോ കോസ്റ്റയുടെ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ താരം പന്ത് പോര്‍ച്ചുഗീസ് ഗോളി റൂയി പാട്രീഷ്യയെ കബളിപ്പിച്ച് വലയിലെത്തിച്ചു (1-1). സമനില നേടിയതോടെ സ്പെയിനും ആക്രമണം കനപ്പിച്ചു. ഇതോടെ കളി ആവേശകരമായി. 44-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടുംലീഡ് നേടി. ഗൊണ്‍സാലൊ ഗ്വിഡെസിന്റെ പാസ് സ്വീകരിച്ച് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് റൊണാള്‍ഡോ പായിച്ച തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് ഗോളി ഡേവിഡ് ഗിയയുടെ കൈകളില്‍ നിന്ന് വഴുതി വലയില്‍ (2-1). ഇതോടെ ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ 2-1ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുറച്ച് കളത്തിലെത്തിയ സ്പെയിനായിരുന്നു മൈതാനത്ത്. 55-ാം മിനിറ്റില്‍ അവര്‍ സമനില പിടിച്ചു. ബോക്സിനു പുറത്ത് സ്പെയിനിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഡേവിഡ് സില്‍വ ഉയര്‍ത്തിവിട്ട പന്ത് ബുസ്കെറ്റ്സ് തലകൊണ്ടു കുത്തി പോര്‍ച്ചുഗല്‍ പോസ്റ്റിനു മുന്നിലേക്കു മറിച്ചു. ഓടിയെത്തിയ കോസ്റ്റ പന്ത് വലയിലാക്കി. മൂന്ന് മിനിറ്റിനിടെ സ്പെയിന് ലീഡും പിടിച്ചെടുത്തു. ബോക്സിന് പുറത്തുനിന്ന് നാച്ചോ പായിച്ച ഹാഫ് വോളിയാണ് റൂയി പാട്രീഷ്യയെ മറികടന്ന് വലയിലെത്തിയത് (3-2). അധികം കഴിയും മുമ്പ് ബെര്‍ണാഡോ സില്‍വയ്ക്ക് പകരം റിക്കാര്‍ഡോ ക്വറെയ്സമയും ബ്രൂണോ ഫെര്‍ണാണ്ടസിന് പകരം ജോവോ മരിയോയും കളത്തിലെത്തി. ഇതോടെ പോര്‍ച്ചുഗലും മുന്നേറ്റം ശക്തമാക്കി. ഒടുവില്‍ 88-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ബോക്സിനു തൊട്ടുപുറത്തുനിന്നും തന്റെ മാസ്റ്റര്‍ പീസ് കിക്കിലൂടെ റൊണാള്‍ഡോ ഹാട്രിക്കും സമനില ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: