ന്യൂദല്‍ഹി: കശ്മീരില്‍ റംസാന് പ്രമാണിച്ച് മെയ് 16ന് പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
റംസാന് മാസത്തോടനുബന്ധിച്ച് കശ്മീരില്‍ സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാനാണ് സൈനിക നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇത് മാനിക്കാന്‍ ഭീകരര്‍ തയാറായിരുന്നില്ല.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഭീകരരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. സുരക്ഷ സേനയ്ക്ക് നേരേ നിരവധി തവണ ഗ്രനേഡാക്രമണവും ഭീകരര്‍ നടത്തി. കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. വെടിനിര്‍ത്തലിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: